Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്രാൻ ഇനി ‘പാക്കിസ്ഥാൻ ക്യാപ്റ്റൻ’; പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

imran-khan-oath-taking ഇമ്രാൻ ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന പ്രസിഡന്റ് മഹ്‌മൂൺ ഹുസൈൻ. (പിടിഐ ട്വീറ്റ് ചെയ്ത ചിത്രം)

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇമ്രാൻ ഖാൻ ഇനി പാക്കിസ്ഥാന്റെ മുഴുവൻ ‘ക്യാപ്റ്റൻ’. കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) നേതാവ് ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാക്കിസ്ഥാന്റെ 22–ാം പ്രധാനമന്ത്രിയാണ് അറുപത്തഞ്ചുകാരനായ ഇമ്രാൻ. പ്രസിഡന്റ് മഹ്മൂൻ ഹുസൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇടക്കാല പ്രധാനമന്ത്രി നസീറുൽ മുൾക്, ദേശീയ അസംബ്ലി സ്പീക്കർ ആസാദ് ഖൈസർ, കരസേനാ മേധാവി ഖമർ ജാവേദ് ബജ്‌വ, വ്യോമസേനാ മേധാവി മുജാഹിദ് അൻവർ ഖാൻ, നാവികസേനാ മേധാവി സഫർ മഹ്മൂദ് അബ്ബാസി, മുൻ ക്രിക്കറ്റ് താരങ്ങളായ റമീസ് രാജ, വസിം അക്രം തുടങ്ങിയവർ ഇസ്‌ലാമാബാദിലെ പ്രസിഡന്റ് ഹൗസിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽനിന്നു ക്ഷണം ലഭിച്ച കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ധുവും ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയക്കാരനെന്ന നിലയിലല്ല മറിച്ച്, ഇമ്രാന്റെ സുഹൃത്തെന്ന നിലയിലാണ് ചടങ്ങിനെത്തിയതെന്നു സിദ്ധു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചതോടെ ഇമ്രാൻ ഖാനെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി പാർലമെന്റ് അംഗങ്ങൾ തിരഞ്ഞെടുത്തിരുന്നു. മുഖ്യ പ്രതിപക്ഷമായ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് – നവാസ് (പിഎംഎൽ– എൻ) നേടിയ 96 വോട്ടുകൾക്കെതിരെ 176 വോട്ടുകളാണ് ഇമ്രാൻ നേടിയതെന്ന് നാഷനൽ അസംബ്‍ളി സ്പീക്കർ ആസാദ് ഖൈസർ അറിയിച്ചു. 172 വോട്ടാണു കേവലഭൂരിപക്ഷത്തിനു വേണ്ടത്. മൂന്നാമത്തെ വലിയ കക്ഷിയായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.

ജൂലൈ 25നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. അന്നുമുതൽ സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ സർക്കാരുണ്ടാക്കാൻ പിടിഐ ശ്രമിച്ചുവരികയായിരുന്നു. പിടിഐയുടെ ഉരുക്കുകോട്ടയായ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ‌ പ്രവിശ്യകളിൽ‌ അവർ നേരത്തെ തന്നെ സർക്കാർ രൂപീകരിച്ചിരുന്നു.