കണ്ണൂർ∙ പ്രളയ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ഇൻഷുറൻസ് ക്ലയിമുകൾക്ക് അടിയന്തര പ്രാധാന്യം നൽകി തീർപ്പാക്കണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി(ഐആർഡിഎ) എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും നിർദേശം നൽകി. മരിച്ചവരുടെ മൃതദേഹം ലഭ്യമല്ലെങ്കിൽ പോലും നടപടിക്രമങ്ങളിൽ ഇളവു നൽകണം.
2015ലെ ചെന്നൈ വെള്ളപ്പൊക്ക സമയത്തു ചെയ്ത അതേ നടപടി ക്രമങ്ങൾ തന്നെ തുടരാനാണു നിർദേശം. ലഭ്യമാകുന്ന എല്ലാ ക്ലെയിമുകളും റജിസ്റ്റർ ചെയ്യണമെന്നും അർഹമായവയ്ക്ക് ഏറ്റവും വേഗത്തിൽ നഷ്ടപരിഹാരം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. വ്യക്തിഗത ഇൻഷുറൻസുകൾക്കും, വാഹന, ഭവന, വ്യാപാര സ്ഥാപനങ്ങളുടെ ക്ലെയിമുകൾക്കും ഇതു ബാധകമാണ്. ഇൻഷുറൻസ് കമ്പനികൾ ഓരോ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയോഗിക്കണം. അവരെ ബന്ധപ്പെടാനുള്ള നമ്പറുകൾ പ്രസിദ്ധപ്പെടുത്തണം. കേരളത്തിൽ നിന്നുള്ള ഇൻഷുറൻസ് ക്ലെയിമുകളുടെ സ്ഥിതിവിവരക്കണക്കുകൾ ഓരോ ആഴ്ചയും ഐആർഡിഎയുടെ പ്രത്യേക വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.