തൃശൂർ∙ ആറാട്ടുപുഴയിൽ വഴിമാറി ഒഴുകിയ പുഴയെ തടയാനായി ആലപ്പുഴയിലെ മടകെട്ട് വിദഗ്ദരും സൈന്യവും ചേർന്നു നടത്തുന്ന ശ്രമം വൈകുന്നേരത്തോടെ വിജയം കാണും. പുഴയുടെ പകുതി ഭാഗത്തു കുറ്റികൾ അടിച്ചു കഴിഞ്ഞു. നിറയ്ക്കാൻ മണൽച്ചാക്കുകൾ തയ്യാർ. പുഴയെ തടഞ്ഞാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ദുരിതത്തിനു അറുതിവരും. പലയിടത്തും ആറടിയോളം വെള്ളം. പല പ്രദേശവും ഒറ്റപ്പെട്ട നിലയിൽത്തന്നെ.
അതിനിടെ എട്ടുമുനയിൽ ബണ്ട് കൂടുതൽ പൊട്ടിയെന്ന ചില ചാനലുകളിൽ വന്ന വ്യാജ വാർത്ത പരിഭ്രാന്തി സൃഷ്ടിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ സ്ഥലത്ത് എത്തുകയും ബണ്ട് കൂടുതൽ പൊട്ടിയിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. ആറാട്ടുപുഴയിൽ പൊട്ടിയ ബണ്ട് നന്നാക്കുന്ന ജോലി പുരോഗമിക്കുകയാണ്. ഇന്നു വൈകുന്നേരത്തോടെ ജോലി പൂർത്തിയാകും.