Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകിയെ കൊന്നു; അബദ്ധത്തിൽ വെടിവച്ചതാണെന്നു വരുത്താനും ശ്രമം: ഡിജെ പിടിയിൽ

pradeep-sehrawat പ്രദീപ് സെഹ്റാവത്ത്. ചിത്രം കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്

ന്യൂഡൽഹി∙ മറ്റൊരാളുമായി അടുപ്പമുണ്ടെന്നു സംശയിച്ചു യുവാവു കാമുകിയെ വെടിവച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ ഷാലിമാർ ബാഗിൽ ഞായറാഴ്ചയാണു സംഭവം. എന്നാൽ അബദ്ധത്തിൽ വെടിവച്ചതാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം ഇയാൾ നടത്തിയതായും പൊലീസ് അറിയിച്ചു. പതിനെട്ടുകാരിയായ കാമുകി റിതിക ഠാക്കൂറിനെ കൊലപ്പെടുത്തിയ പ്രദീപ് സെഹ്റാവത്ത് (29) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഡ‍ിജെ ആയി ജോലി ചെയ്യുകയായിരുന്നു.

സുഹൃത്തുക്കളെ മുന്നിൽനിർത്തി വെടിവയ്പ്പ് അഭ്യാസം നടത്തിയശേഷം കാമുകിയുടെ നേർക്കു വെടിയുതിർക്കുകയായിരുന്നു. തോക്കിൽ ഉണ്ടയുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് ഇയാൾ നിലപാടെടുത്തത്, വടക്ക് – പടിഞ്ഞാറ് മേഖല ഡപ്യൂട്ടി കമ്മിഷണർ അറിയിച്ചു. രണ്ടു സുഹൃത്തുക്കളും തന്റെ നിലപാടിനെ പിന്താങ്ങുമെന്നു കരുതിയെങ്കിലും സംശയം തോന്നിയ ഇവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

റിതികയും സെഹ്റാവത്തും ഒരു വർഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു. വീടുകളിൽ ജോലിക്കുപോയിരുന്ന റിതിക, പിതാവിന്റെ മരണത്തെത്തുടർന്ന് അമ്മയും സഹോദരിയും ബിഹാറിലെ സ്വന്തഗ്രാമത്തിലേക്കു പോയതോടെയാണു സെഹ്റാവത്തിനൊപ്പം താമസിക്കാൻ തുടങ്ങിയത്. സംശയത്തിന്റെ പേരിൽ മർദനങ്ങൾ പതിവായതോടെ റിതിക ഇയാളിൽനിന്ന് അകന്നു. പിന്നീട് ബിഹാറിലേക്കു പോയശേഷം ഈ മാസം ആദ്യമാണ് തിരിച്ചെത്തിയത്. തുടർന്ന് കൊലപ്പെടുത്താനുള്ള പദ്ധതി ഇയാൾ നടപ്പാക്കുകയായിരുന്നു.

related stories