പുണെ∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെയും യുക്തിവാദി നേതാവ് നരേന്ദ്ര ധബോൽക്കറിന്റെയും കൊലപാതകത്തിനു പിന്നിൽ ഒരേസംഘമെന്നു സിബിഐ. ഇരുവരെയും കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ചത് ഒരേ തോക്കാണെന്നു സിബിഐ പുണെ കോടതിയെ അറിയിച്ചു. ധബോൽക്കർ വധക്കേസിൽ അറസ്റ്റിലായ പ്രതി സച്ചിൻ അന്ദുരെയുടെ റിമാൻഡ് നീട്ടിനൽകണമെന്ന അപേക്ഷയിലാണു സിബിഐ ഇക്കാര്യം അറിയിച്ചത്.
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിൽ ഒരാളാണു തനിക്കു തോക്കും മൂന്നു ബുള്ളറ്റുകളും കൈമാറിയതെന്നു സച്ചിൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. 2013 ജൂണിലാണു പ്രഭാതനടത്തത്തിനിടെ പുണെയിൽവച്ച് ധബോൽക്കർ വെടിയേറ്റു മരിക്കുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതു കഴിഞ്ഞവർഷം സെപ്റ്റംബറിലും. ഇരുകേസുകളിലെയും ബന്ധം സംബന്ധിച്ച്, അന്വേഷണസംഘം ആദ്യമായാണ് ഈ കണ്ടെത്തൽ പുറത്തുവിടുന്നത്.