ശബരിമല∙ കന്നിമാസ പൂജയ്ക്ക് ഭക്തർക്ക് സന്നിധാനത്തെത്താൻ താൽക്കാലിക സംവിധാനം ഒരുക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളിൽ അടിഞ്ഞുകൂടിയിരുന്ന മണ്ണു മാറ്റി. കന്നിമാസ പൂജയ്ക്ക് ഭക്തർക്ക് ത്രിവേണി പാലത്തിലൂടെ മറുകര എത്തി നടന്നു പോകാം. ഗതിമാറി ഒഴുകിയ പമ്പാനദിയെ ചാലു തീർത്ത് ത്രിവേണി പാലത്തിനു മുകളിൽ കക്കി നദിയുമായി സംഗമിപ്പിച്ചാണ് വഴിയൊരുക്കിയത്.
നടപ്പന്തലും മറ്റു കെട്ടിടങ്ങളും തകർന്നു കിടക്കുന്നതിനാൽ മണൽപ്പുറത്തു കൂടി നടന്നു പോകുക ബുദ്ധിമുട്ടാണ്. പകരം ശുചിമുറികൾക്കുള്ള പിന്നിലൂള്ള റോഡിലൂടെ തടസമില്ലാതെ ഗണപതിയമ്പലത്തിൽ എത്താം. ഗണപതി ക്ഷേത്രത്തിനു വെള്ളപ്പൊക്കത്തിൽ നാശം ഉണ്ടായിട്ടില്ല. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള വഴിയിലും തടസമില്ല.
ശബരിമലയിലേക്ക് വെള്ളം നൽകുന്ന കുന്നാർ ഡാം നികന്നു
സന്നിധാനത്തേക്കു വെള്ളം നൽകുന്ന കുന്നാർ ഡാം പ്രളയത്തിൽ നികന്നു. ഇതോടെ സന്നിധാനം കടുത്ത ജലക്ഷാമത്തിലേക്കു പോകുന്ന സ്ഥിതിയാണ്. പ്രളയത്തിൽ അണക്കെട്ടിനുള്ളിലേക്കു കല്ലും മണ്ണും വന്ന് അടിയുകയായിരുന്നു. സംഭരണശേഷി കവിഞ്ഞതോടെ ഡാം കവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകി പാഴാകുകയാണ്.
സന്നിധാനത്തു നിന്ന് ഏഴു കിലോമീറ്റർ അകലെ കുന്നാർ മലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ ശേഷി 50 ലക്ഷം ലീറ്ററാണ്. പ്രധാന കുടിവെള്ള സ്രോതസ്സായ ഇവിടെ നിന്നു ദിവസം 25 ലക്ഷം ലീറ്റർ വെള്ളമാണ് സന്നിധാനത്തെത്തിക്കുന്നത്. മോട്ടോർ ഉപയോഗിക്കാതെയാണ് ഇവിടെ നിന്നു വെള്ളം എത്തിക്കുന്നത്.