Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതിയെക്കുറിച്ച് അറിയില്ല; നീക്കങ്ങൾ ഗൂഢാലോചനയുടെ ഭാഗം: പി.കെ. ശശി

Sasi പി.കെ. ശശി എംഎല്‍എ

പാലക്കാട് ∙ തനിക്കെതിരെ യുവതി പാർട്ടി നേതൃത്വത്തിനു പരാതി നൽകിയതിനെക്കുറിച്ച് അറിയില്ലെന്നു പി.കെ. ശശി എംഎൽഎ. സിപിഎം ഇക്കാര്യത്തിൽ എന്നോട് ഒന്നും പറഞ്ഞിട്ടില്ല. നല്ല ജനപ്രതിനിധിയായാണു ഞാൻ മുന്നോട്ടുപോകുന്നത്. അതു നാട്ടിലെ ജനങ്ങൾക്കു നന്നായി അറിയാം. എന്നെ രാഷ്ട്രീയമായി തകർക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കാം ഈ നീക്കങ്ങൾ – അദ്ദേഹം പറഞ്ഞു.

പാർട്ടി അന്വേഷണം വന്നാൽ കമ്യൂണിസ്റ്റ് എന്ന രീതിയിൽ അതിനെ നേരിടുമെന്നും പി.കെ. ശശി വ്യക്തമാക്കി. ഇന്നലെ രാത്രി ദൃശ്യമാധ്യമങ്ങളിൽ വാർത്ത കണ്ടപ്പോഴാണു സംഭവം അറിഞ്ഞത്. സംസ്ഥാനത്തെ പ്രധാന പാർട്ടിയുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ആളാണു ഞാൻ. അതുകൊണ്ടുതന്നെ ഇതൊക്കെ സ്വാഭാവികമാണ്. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല. എന്തുതന്നെയായാലും ഈ ആരോപണം അതിജീവിക്കും. ഇതിന്റെ നിജസ്ഥിതി പാർട്ടിയോടു ചോദിക്കുമെന്നും ശശി വ്യക്തമാക്കി.

അതേസമയം, ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ ഘടകം അറിയിച്ചു. മാധ്യമങ്ങളിൽ വാർത്ത കണ്ട അറിവേ ഉള്ളുവെന്നും പരാതി കിട്ടാതെ ചർച്ച ചെയ്യാനാകില്ലെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറഞ്ഞു.

മണ്ണാർക്കാട്ടെ പാർട്ടി ഓഫിസിൽ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നും ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവ് സിപിഎം ദേശീയ നേതൃത്വത്തിനു പരാതി നൽകിയത്. പരാതിക്കൊപ്പം ഫോൺ സംഭാഷണത്തിന്റെ രേഖകളും പാർട്ടി നേതൃത്വത്തിനു നല്‍കിയിട്ടുണ്ട്.