തിരുവനന്തപുരം∙ കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ചത് ലോക്കപ് മര്‍ദനം പോലെ ഏറ്റുവും ഹീനമായ പ്രവൃത്തിയെന്നു വിജിലന്‍സ് മുന്‍ ഡയറക്ടർ ജേക്കബ് തോമസ്. കന്യാസ്ത്രീകള്‍ മേലധികാരികളെ അനുസരിച്ചു വ്രതനിഷ്ഠയോടെ കഴിയുന്നവരാണ്. ലോക്കപ്പില്‍ ഒരാളെ അടിക്കുന്നതു ഹീനമാണ്. കാരണം അയാള്‍ നിസ്സഹായനാണ്. അതുപോലെ അത്യന്തം ഹീനമായ പ്രവൃത്തിയാണ് കന്യാസത്രീയെ മഠത്തില്‍ പോയി പീഡിപ്പിക്കുന്നത്.
ജലന്തര്‍ ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ല എന്നു സര്‍ക്കാര്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമാണിത്. ഒരാളെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ട്, അല്ലെങ്കില്‍ എന്തുകൊണ്ടു അറസ്റ്റ് ചെയ്തു എന്നതൊക്കെ അന്വേഷണ സംഘത്തിനു സാങ്കേതികമായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യം അതല്ല. ഒരുകൂട്ടം കന്യാസ്ത്രീകള്‍ തന്നെ പ്ലക്കാര്‍ഡുമായി തങ്ങള്‍ക്കു നീതികിട്ടിയില്ലെന്നു പറയുന്നു. ആ ചോദ്യം പൊതുസമൂഹത്തോടു ചോദിക്കുന്നതാണ്. എന്നോടു ചോദിക്കുന്നതാണ്. ഈ പശ്ചാത്തലത്തില്‍ കുറ്റാരോപിത ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ല എന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.
ഈ സര്‍ക്കാര്‍ തന്നെ തഴയുകയാണു ചെയ്തത്. സീനിയറായ തന്നെ മാറ്റിനിര്‍ത്തിയാണു ലോക്നാഥ് ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത്. ഈ സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നു ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമച്ചതല്ലേയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാരിന്റെ ആദ്യ തീരുമാനം ബി.സന്ധ്യയെ എഡിജിപിയാക്കിയതായിരുന്നു. രണ്ടാമത്തെ തീരുമാനം സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബഹ്റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയായിരുന്നു. സര്‍വീസില്‍ സീനിയറായ തനിക്കു കിട്ടേണ്ട പദവിയായിരുന്നു അത്. തന്നെ തഴഞ്ഞതാണു മൂന്നാമത്തെ തീരുമാനമെന്നു ജേക്കബ് തോമസ് പറഞ്ഞു.