കണ്ണൂർ ∙ ടി.പി.വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചതു തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്‍കി. ബഹ്റൈനില്‍ ജോലി ചെയ്യുന്ന യുവാവാണു പരാതിയുമായി വടകര ഡിവൈഎസ്പിയെ സമീപിച്ചത്. ബുധനാഴ്ചയായിരുന്നു കിര്‍മാണി മനോജിന്‍റെ വിവാഹം.
മൂന്നുമാസം മുന്‍പു വീടു വിട്ടിറങ്ങിയതാണു ഭാര്യയെന്നും രണ്ടുമക്കളെയും കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതി വടകര സിഐയ്ക്കു കൈമാറിയതിനെ തുടര്‍ന്നു വിശദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെകൂട്ടിയ എട്ടും അഞ്ചും വയസ്സുള്ള മക്കളെ തിരികെ വേണമെന്നുമാണു പരാതിയിലെ ആവശ്യം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണു വിവാഹം കഴിച്ചത്.
കിര്‍മാണി മനോജെന്ന മാഹി പന്തലക്കല്‍ സ്വദേശി മനോജ് കുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണു നടന്നത്. ടി.പി. ചന്ദ്രശേഖരന്‍റെ നാട്ടുകാരി കൂടിയായ യുവതിയെയാണ് കിര്‍മാണി മനോജ് വടകരയില്‍ നിന്നും 800 കിലോമീറ്റര്‍ അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തന്‍ കോവിലിൽവച്ച് താലി കെട്ടിയത്. വിവാദം പേടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണു കല്യാണത്തില്‍ പങ്കെടുത്തിരുന്നത്.