Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പള്ളി കെപിസിസി അധ്യക്ഷൻ; ബെന്നി ബഹനാന്‍ യുഡിഎഫ് കൺവീനർ

kpcc-office-bearers കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, വർക്കിങ് പ്രസിഡന്റുമാരായ എം.ഐ.ഷാനവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രചാരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ. ചിത്രം: മനോരമ

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ കോൺഗ്രസിനു പുതിയ നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രനാണു പുതിയ കെപിസിസി അധ്യക്ഷൻ. മൂന്നു വർക്കിങ് പ്രസിഡന്റുമാരുണ്ട്– എം.ഐ.ഷാനവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്. യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും പ്രചാരണ സമിതി അധ്യക്ഷനായി  കെ.മുരളീധരനും ചുമതലയേൽക്കും.

പുതിയ കെപിസിസി അധ്യക്ഷനെ തേടി ഹൈക്കമാൻഡ് നടത്തിയ ചർച്ചകളിൽ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്കായിരുന്നു. പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്ര‌ത്യക്ഷ, പരോക്ഷ നിലപാടുകളും അദ്ദേഹത്തിന് അനുകൂലമായതായാണു കണക്കുകൂട്ടല്‍.

കെ.വി.തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, വി.ഡി.സതീശൻ, കെ.മുരളീധരൻ തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ, രാജ്യസഭാസീറ്റ്, കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വങ്ങൾ എന്നിവയുൾപ്പെട്ട ‘പാക്കേജ്’ നട‌പ്പാക്കാനാണു നേതൃത്വം ലക്ഷ്യമിട്ടത്. 

സ്വന്തം സ്ഥാനാർഥിക്കുവേണ്ടി കർക്കശ നിലപാടെടുക്കാത്ത എ ഗ്രൂപ്പ്, മുല്ലപ്പള്ളിയെ പി‌ന്തുണച്ചിരുന്നു. യുഡിഎഫിനെ നയിക്കുകയെന്ന ദൗത്യം കൂടി കെപിസിസി അധ്യക്ഷനുള്ളതിനാൽ, സ്വീകാര്യനായ മുതിർന്ന നേതാവിനു പദവി നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. ‘മുല്ലപ്പള്ളി മുതിർന്ന നേതാവാണ്, സംശുദ്ധ വ്യക്തിത്വം കൊണ്ടു സ്വീകാര്യനുമാണ്’ എന്നായിരുന്നു ഒരു എ ഗ്രൂപ്പ് നേതാവിന്റെ പ്രതികരണം.

ഡിസിസി പ്രസിഡന്റുമാരുടെ മനസ്സറിയാൻ നടത്തിയ ‘വോട്ടെടുപ്പിൽ’ പലരും ഗ്രൂപ്പ് താൽപര്യമനുസരിച്ചുള്ള പേരുകൾ അറിയിച്ചപ്പോൾ മുന്നിലെത്തിയതു വി.ഡി.സതീശൻ, ബെന്നി ബഹനാ‍ൻ, കെ.സുധാകരൻ എന്നിവരാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനു യോജ്യനായ, ചുറുചുറുക്കുള്ള നേതാവ് പ്രസിഡന്റാകണമെന്നു പറഞ്ഞ ഏതാനും ചിലർ സമദൂരം പാലിച്ചു.