കൊച്ചി∙ ബിഷപ്പിന്റെ അറസ്റ്റോടെ നിരാഹാരസമരം പിന്‍വലിച്ചെന്നു സമരസമിതി. രാവിലെ കന്യാസ്ത്രീമാര്‍ എത്തിയശേഷം ഭാവിപരിപാടികള്‍ പ്രഖ്യാപിക്കും. അതേസമയം, ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നു കന്യാസ്ത്രീകള്‍ പറഞ്ഞു. കേസില്‍ സഭാനേതൃത്വം കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നതെന്ന് സിസ്റ്റര്‍ അനുപമ കുറ്റപ്പെടുത്തി. ഇനിയെങ്കിലും സഭ മൗനം വെടിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിനിടെ, ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കേസിൽ നീതിന്യായ വ്യവസ്ഥയിൽ പൂർണമായ വിശ്വാസമുണ്ടെന്ന് കാത്തലിക് ബിഷപ്സ് കോൺഗ്രസ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷൻ കർദിനാൾ ഡോ.ഓസ്‌വാൾഡ് ഗ്രേഷ്യസ് അറിയിച്ചു. നിയമം അതിന്റെ വഴിയിൽ അന്വേഷിക്കുമ്പോൾ സത്യം തെളിഞ്ഞു വരും. ഈഘട്ടത്തിൽ പ്രാർഥനയാണ് മുറിവുണക്കൽ. ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടിയും കന്യാസ്ത്രീക്കു വേണ്ടിയും ജലന്തർ രൂപതയ്ക്കു വേണ്ടിയും മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭയ്ക്കു വേണ്ടിയും പ്രാർഥിക്കുന്നുവെന്നും കർദിനാൾ ഗ്രേഷ്യസ് വാർത്താക്കുറിപ്പിൽ പറയുന്നു.