ന്യൂഡല്‍ഹി∙ അയോധ്യയില്‍ നീതിയും സത്യവും നിഷേധിക്കുന്നതു ‘മഹാഭാരതം’ ആവർത്തിക്കാൻ കാരണമാകുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. അയോധ്യയെക്കുറിച്ചു ഹേമന്ദ് ശര്‍മ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിലാണു ഭഗവതിന്റെ പരാമര്‍ശം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭഗവതിന്റെ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നു കഴിഞ്ഞദിവസം തന്റെ പ്രഭാഷണ പരമ്പരയിലും ഭഗവത് ആവശ്യപ്പെട്ടിരുന്നു.
അയോധയില്‍ കഴിയുന്നതും വേഗത്തില്‍ നീതി നടപ്പാക്കണം. ധാര്‍ഷ്ട്യവും വ്യക്തിതാല്‍പര്യവും മൂലം എപ്പോഴൊക്കെ സത്യവും നീതിയും നിഷേധിക്കപ്പെടുന്നുവോ അപ്പോഴാണു ‘മഹാഭാരതം’ സംഭവിക്കുന്നത്. ഒരിക്കലും സംഭവിക്കരുതാത്തതാണെങ്കിലും അതുണ്ടാകുന്നു. ആര്‍ക്കാണ് അതൊഴിവാക്കാന്‍ കഴിയുക– ഭഗവത് ചോദിച്ചു.
രാമന്റെ വനവാസം 14 വര്‍ഷം കൊണ്ട് അവസാനിച്ചു. അയോധ്യയുടെ വനവാസം 500 വര്‍ഷം കഴിഞ്ഞും തുടരുകയാണ്. അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണ്. രാമക്ഷേത്രം തകര്‍ക്കപ്പെട്ടിടത്തുതന്നെ ക്ഷേത്രനിര്‍മാണം നടത്തണമെന്നാണു തന്റെ നിലപാട്. അസത്യവും അനീതിയുമായി നാം മുന്നോട്ടുപോയല്‍ അക്രമമാവും ഫലം. നീതി ഉടന്‍ നടപ്പാക്കണമെന്നും ഭഗവത് പഞ്ഞു.
എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്നു രാജ്‌നാഥ് സിങ് പറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാണ് അയോധ്യയിലേതെന്നും അതു വിജയം കാണുമെന്നാണ് ഉറച്ചു വിശ്വസിക്കുന്നുവെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ അഭിപ്രായപ്പെട്ടു.