ന്യൂഡൽഹി ∙ നാലു വർഷത്തിനകം ഇന്ത്യ 5 ലക്ഷം കോടി ഡോളർ (ഏകദേശം 3.6 കോടി കോടി രൂപ) മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉൽപാദന മേഖലയും കൃഷിയും മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് ഓരോ ലക്ഷം കോടി ഡോളർ സംഭാവന ചെയ്യാനാവുംവിധം വളരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യാന്തര കൺവൻഷൻ കേന്ദ്രത്തിനു തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യസ്ഥയാണ്. മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 2.6 ലക്ഷം കോടി ഡോളർ. 2022നകം ജിഡിപി ഇരട്ടിയോളമാകുമെന്നാണു വിലയിരുത്തൽ.
പ്രധാനമന്ത്രി പറഞ്ഞത്:
ശക്തമായ സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാരിനു മടിയില്ല; ഉദാഹരണം ജിഎസ്ടി.
ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കിനു രൂപം നൽകിയതു ദേശതാൽപര്യം മുൻനിർത്തി.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തം.
ഐടി, റിയൽ എസ്റ്റേറ്റ് മേഖലകളിൽ വൻ തോതിൽ തൊഴിൽ സൃഷ്ടിക്കുന്നതു വഴി രാജ്യം 8 ശതമാനത്തിലേറെ വളർച്ച കൈവരിക്കും
മെയ്ക് ഇൻ ഇന്ത്യ വൻ വിജയം, മൊബൈൽ ഫോൺ നിർമാണത്തിന്റെ 80 ശതമാനവും രാജ്യത്തിനുള്ളിൽ; ലാഭിക്കാനായതു 3 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം.