ജക്കാർത്ത∙ ഇന്തൊനീഷ്യയിലേ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിലും സൂനാമിയിലും മരിച്ചവരുടെ എണ്ണം 384 ആയി. സൂനാമിയുണ്ടായ പാലുവിൽ മാത്രമാണ് ഇത്രയും പേര്‍ മരിച്ചത്. അഞ്ഞൂറിലധികം പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തകർക്കു ദുരന്തമേഖലയിലേക്ക് എത്തിപ്പെടാൻ സാധിക്കാത്തതു ദുരന്തം ഇരട്ടിയാക്കുന്നു. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞ അവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് ഇന്തൊനീഷ്യൻ ദുരന്തനിവാരണ സേന അറിയിച്ചു.
സുനാമിയുണ്ടായ പാലുവിൽ മൂന്നരലക്ഷമാണു ജനസംഖ്യ. ബീച്ച് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടവരിലേറെയും. റിക്ടർ സ്കെയിലിൽ 7.5 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴെ ഭൂമിക്കടിയിലാണ്. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയിൽ ഇന്നലെ രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം. വൈകാതെ സമാന തീവ്രതയുള്ള ഭൂചലനം ഡൊങ്കാലയിലും പാലുവിലും അനുഭവപ്പെട്ടു. ആദ്യ ഭൂചലനം ഉണ്ടായപ്പോൾ തന്നെ സൂനാമി മുന്നറിയിപ്പു നൽകിയെങ്കിലും പിന്നീട് അതു പിൻവലിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പ് പിൻവലിച്ച് അധികം കഴിയും മുൻപേ സൂനാമി ആഞ്ഞടിച്ചു.
ഭൂചലനം നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തൊനീഷ്യ. 2004 ഡിസംബർ 26ന് പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയിൽ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടർന്നുണ്ടായ സൂനാമിയിൽ വിവിധ രാജ്യങ്ങളിലായി 2,30,000 പേർ കൊല്ലപ്പെട്ടിരുന്നു. 2006ൽ യോഗ്യാകർത്തായിൽ ഉണ്ടായ 6.3 തീവ്രതയുള്ള ഭൂചലനത്തിൽ 6000 പേർ കൊല്ലപ്പെട്ടു. ഈ വർഷം ലോംബോക്കിലുണ്ടായ ഭൂചലനത്തിൽ 550 പേർ കൊല്ലപ്പെട്ടു.