തിരുവനന്തപുരം∙ ബ്രൂവറിക്കായി സ്ഥലം അനുവദിച്ച സംഭവത്തിൽ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന തെറ്റെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്കായി കിൻഫ്ര സ്ഥലം നൽകിയില്ലെന്ന വാദം തെറ്റാണെന്ന് ചെന്നിത്തല പറഞ്ഞു. അനുമതി നൽകിയത് ഈ മാസം അഞ്ചിനാണ്. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കാര്യങ്ങൾ അറിയാതെയാണു പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കിൻഫ്ര ആർക്കും സ്ഥലം അനുവദിച്ചിട്ടില്ലെന്നും മന്ത്രി ഇ.പി.ജയരാജൻ നേരത്തേ പറഞ്ഞിരുന്നു. കിൻഫ്രയുടെ കൈവശം ഭൂമിയുണ്ടോ എന്നു ചോദിച്ചപ്പോൾ ഉണ്ടെന്ന മറുപടിയായിരുന്നു ലഭിച്ചത്. എന്നാൽ സ്ഥലം അനുവദിച്ചിട്ടില്ല. എത്രയോ മാസങ്ങൾക്കു മുൻപു നടന്ന കാര്യമാണിത്. കിൻഫ്രയുടെ കയ്യിൽ സ്ഥലമുണ്ടെങ്കിൽ കൊടുക്കുമെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.
കിൻഫ്രയുടെ സ്ഥലം വിട്ടുനൽകിയതിൽ വ്യവസായ വകുപ്പിനും പങ്കുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. പത്ത് ഏക്കർ സ്ഥലം നൽകിയെന്നും ഇതിൽ ആരാണ് ഒപ്പിട്ടതെന്നും ചെന്നിത്തല ചോദ്യം ഉന്നയിച്ചിരുന്നു. ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.