തിരുവനന്തപുരം∙ ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വിയോജിപ്പു നിലനിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ കയറുമെന്നു തോന്നുന്നില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. വിധി സംബന്ധിച്ച തുടർനടപടികൾ ബോർഡ് യോഗം ചേർന്നു തീരുമാനിക്കും. പുനഃപരിശോധന ഹർജി നൽകുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടാകും. ഈ വർഷം ഇപ്പോഴുള്ള സൗകര്യങ്ങൾ തന്നെ ഉപയോഗിക്കേണ്ടി വരും. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി 100 ഏക്കർ ഭൂമി സർക്കാരിനോട് ആവശ്യപ്പെടുമെന്നും പത്മകുമാർ പറഞ്ഞു.
അതേസമയം ഇന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ ഉന്നതതല യോഗം നടക്കും. വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.