തിരുവനന്തപുരം∙ ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കു യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിനുനേരെ കല്ലെറിഞ്ഞു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാൽ സ്ഥലത്തു സംഘർഷാവസ്ഥ തുടരുന്നു.
ശബരിമല ആചാരങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ടാണു മന്ത്രിയുടെ വസതിയായ തൈക്കാട് ഹൗസിലേക്കു പ്രകടനം നടന്നത്. അതിനിടെ, ശ്രീപത്മനാഭ ക്ഷേത്രത്തിനടുത്തുള്ള കോട്ടയ്ക്കു മുകളിൽ കയറി ഹിന്ദു സംഘടനകളിലെ ചിലർ മുദ്രാവാക്യം വിളിച്ചു. പൊലീസെത്തി ഇവരെ താഴെയിറക്കി. വൈകിട്ട് ക്ഷേത്രത്തിനു സമീപം ഹിന്ദു സംഘടനകളുടെ പ്രതിഷേധമുണ്ട്.