മെൽബണ്‍∙ ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലാൻഡിൽ സംഹാരതാണ്ഡവമാടുകയാണു കൊടുങ്കാറ്റ്. കനത്ത മഞ്ഞുവീഴ്ചയും വീശീയടിക്കുന്ന ചുഴലിക്കാറ്റും വൻനാശമാണു വിതച്ചത്. ശക്തമായ കാറ്റിൽ വീടുകളും കൃഷിയിടങ്ങളുമെല്ലാം തകർന്നു. നിരവധി കെട്ടിട്ടങ്ങളുടെ മേൽക്കൂരകൾ തകരുകയും പലതും കാറ്റത്തു പറന്നു പോകുകയും ചെയ്തു. വൻമരങ്ങൾ റോഡിലേക്കു കടപുഴുകി വീഴുന്നതിനാൽ ഗതാഗതം പലപ്പോഴും ദുഷ്കരമായി.
വീശീയടിക്കുന്ന ചുഴലിക്കാറ്റിനും അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കിടിയിലും സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ജീവൻ വരെ കൊടുക്കാൻ തയാറായ ഫിയോണ സിംപ്സൺ എന്ന യുവതിക്കു മുൻപിൽ തലകുനിക്കുകയാണു ലോകം. കഴിഞ്ഞ ബുധനാഴ്ചയാണ് ലോകത്തെ മുറിവേൽപ്പിച്ച സംഭവം നടന്നത്. മുത്തശ്ശിക്കും മകൾക്കൊപ്പം കാറിൽ സ്വയം ഡ്രൈവ് ചെയ്തു പോകുകയായിരുന്നു ഫിയോണ. വീശീയടിച്ച ചുഴലിക്കാറ്റും മഞ്ഞുക്കട്ടകളും തങ്ങൾക്കു നേരേയാണു വരുന്നതെന്നറിഞ്ഞ നിമിഷം ഫിയോണ വേറോന്നും ആലോചിച്ചില്ല. മഞ്ഞുവീഴ്ചയിൽനിന്നു കുഞ്ഞുമകളെ രക്ഷിക്കാനായി ശ്രമം. തന്റെ ശരീരം കൊണ്ടു മകൾക്കു കവചം തീർത്തു.
അതിഗുരുതരമായി ഫിയോണയെ പരുക്കേൽപ്പിച്ചാണു ചുഴലിക്കാറ്റ് വിടവാങ്ങിയത്. പോറൽ പോലുമേൽക്കാതെ ആ കൈക്കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തു. മകളെയും മടിയിലിരുത്തി ഫിയോണ ഇരിക്കുന്ന ചിത്രങ്ങൾ അതിജീവനത്തിന്റെ ശബ്ദമായി മാറുകയാണ്. അതിവേഗം ഫിയോണയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. അതിശക്തമായ കാറ്റിനെ അതിജീവിച്ച് കാർ ഓടിക്കരുതായിരുന്നുവെന്നും ആ നിമിഷം കുഞ്ഞിനെ കുറിച്ചല്ലാതെ മറ്റൊന്നും ഓർത്തില്ലെന്നും ഫിയോണ പറയുന്നു.