തിരുവനന്തപുരം∙ പ്രളയ കാലത്ത് സര്‍ക്കാര്‍ വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. 10,000 രൂപ വീതം ദുരിത ബാധിതര്‍ക്ക് അടിയന്തിര ആശ്വാസമായി നല്‍കുമെന്ന പ്രഖ്യാപനം പോലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. മുക്കല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഇനിയും ഈ സഹായം കിട്ടാനുണ്ട്. അതേസമയം, അനര്‍ഹര്‍ വന്‍ തോതില്‍ ഈ തുക തട്ടിയെടുക്കുന്നതായി ജില്ലാ കലക്ടര്‍മാര്‍ പോലും സമ്മതിക്കുന്നു.
വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും ആ തുക ലഭിച്ചിട്ടില്ല. വായ്പയുടെ തിരച്ചടവ് ഉറപ്പാക്കുന്നതിന് കുടംബശ്രീ വഴിയായിരിക്കും ഇതു നല്‍കുക എന്നും പറഞ്ഞിരുന്നു. പക്ഷേ കാര്യക്ഷമമായി അതൊന്നും നടന്നില്ല. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്കു 10 ലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുമെന്നാണു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. 10 പൈസ പോലും നല്‍കിയിട്ടില്ല. സ്വയം സഹായ സംഘങ്ങള്‍ക്കും, കുടംബശ്രീകള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണു സര്‍ക്കാര്‍ പറഞ്ഞത്. എത്ര സ്വയം സഹായസംഘങ്ങള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും ഈ സഹായം ലഭ്യമാക്കി എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സര്‍ക്കാര്‍ മുന്‍കൈ എടുത്തു രൂപീകരിക്കുമെന്ന് 31-8-2018 ലെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതും നടന്നിട്ടില്ല.
ദുരന്തം കനത്ത ആഘാതമേല്‍പ്പിച്ച ഇടുക്കി, വയനാട് പോലുള്ള ജില്ലകളില്‍ വളരെ പരിമിതമായ നിലയിലെ സര്‍ക്കാരിന്റെ ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കൂന്നുള്ളു.
വീടുകള്‍ ഭാഗികമായി നഷ്ടപ്പെട്ടവരുടെ അവസ്ഥയും പരിതാപകരമാണ്. അവര്‍ക്കും ഒന്നും കിട്ടിയില്ല. ഒച്ചിനെ നാണിപ്പിക്കുന്ന വേഗതയിലാണു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത്. കുട്ടനാട്ടിലെ കര്‍ഷകരുടെ അവസ്ഥ വളരെ ദയനീയമാണ്. കഴിഞ്ഞ ജൂലൈ മാസം മുതല്‍ കുട്ടനാട് പൂര്‍ണ്ണമായും വെള്ളത്തിലായിരുന്നു. കൃഷിയിടങ്ങള്‍ മിക്കവയും ചെളിയും, മണ്ണും അടിഞ്ഞു കൂടി കൃഷിയോഗ്യമല്ലാതായിരിക്കുകയാണ്. ഇനി ഉടനയെങ്ങും അവിടെ കൃഷി ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ അടിയന്തിരമായി സഹായം നല്‍കിയാല്‍ മാത്രമെ കര്‍ഷകരുടെ അതിജീവനം സാധ്യമാവുകയുള്ളു. ചില കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായും കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ നശിച്ചിരിക്കുന്നു. മാത്രമല്ല ഒട്ടേറെ കര്‍ഷക തൊഴിലാളികളുടെ വീടുകളും പ്രളയത്തില്‍ തുടച്ചു നീക്കപ്പെട്ടു. ഇവര്‍ക്കൊന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. സര്‍ക്കാരാകട്ടെ കയ്യും കെട്ടി നോക്കിയിരിക്കുകയാണു ചെയ്യുന്നത്.
പ്രളയത്തില്‍ അടിസ്ഥാന രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് അവ പുനര്‍നിര്‍മിച്ച് നല്‍കുമെന്നും അതിനായി അദാലത്തുകള്‍ നടത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ഭൂമി, വീട് എന്നിവയുടെ ആധാരങ്ങള്‍, ആധാര്‍ വോട്ടേഴ്സ് കാഡുകള്‍, എസ്എസ്എല്‍സി, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടുകള്‍ തുടങ്ങിയവ പ്രളയത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇപ്പോഴും ഇതൊന്നും കിട്ടിയിട്ടില്ല.
ശബരിമല സീസണ്‍ തുടങ്ങാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രമെ ബാക്കിയുള്ളു. പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെയും സന്നിധാനത്തിലേക്കുള്ള റോഡുകളുടെയും നിര്‍മാണം എവിടെ വരെയായി എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. പമ്പയുടെ പുനര്‍ നവീകരണത്തിനായി ഒരു ഉന്നതതല സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ആ സമിതി എത്ര തവണ യോഗം കൂടി? എന്തൊക്കെ തിരുമാനങ്ങള്‍ എടുത്തു എന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.