ന്യൂഡൽഹി∙ പ്രളയത്തിൽനിന്ന് കരകയറുന്നതിനു വിദേശ രാജ്യങ്ങളിൽനിന്നടക്കം പണം സ്വരൂപിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനു തിരിച്ചടി. സംസ്ഥാനത്തെ മന്ത്രിമാർക്കു വിദേശത്തേക്കു പോകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. കർശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായിൽ പോകാനാണ് നിലവിൽ അനുമതിയുള്ളത്.
അതേസമയം കേരളത്തിനുള്ള വിദേശവായ്പാ പരിധി ഉയർത്തുന്നതിനും കേന്ദ്രം അനുമതി നൽകിയില്ല. ഇതോടെ വിദേശ പര്യടനത്തിലൂടെ പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്കാണു തിരിച്ചടിയേറ്റത്.
ഈ മാസം 17 മുതൽ 21 വരെ വിദേശ സന്ദർശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പഴ്സനൽ സ്റ്റാഫുകളും ഒപ്പം വേണമെന്നു മന്ത്രിമാർ പറഞ്ഞിരുന്നെങ്കിലും ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. 17ന് അബുദാബി, 19ന് ദുബായ്, 20ന് ഷാർജ, അജ്മാൻ, റാസൽഖൈമ, ഉൽമൽ ക്വീൻ, ഫുജൈറ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. മറ്റു മന്ത്രിമാർ ഖത്തർ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ജർമനി, യുഎസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണു സന്ദർശിക്കാനിരുന്നത്.
അതേസമയം മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ. രാജു, കെ.കെ. ശൈലജ എന്നിവരെ വിദേശ സന്ദർശനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഇതിനുള്ള കാരണം എന്താണെന്നു വ്യക്തമാക്കിയിരുന്നില്ല.