മുംബൈ ∙ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ മൂന്നു ഫ്ലാറ്റുകളും ഓഫിസും കണ്ടുകെട്ടാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കോടതിയുടെ അനുമതി.
ജൂൺ 15ന് നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടാൻ അനുമതി ചോദിച്ച് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ അപേക്ഷ നൽകിയത്. ദക്ഷിണ മുംബൈയിലെ മസ്ഗാവിലുള്ളതാണ് കണ്ടുകെട്ടുന്ന കെട്ടിടങ്ങൾ.
സാക്കിർ നായിക്ക് വിദേശരാജ്യങ്ങളിൽ പൗരത്വത്തിനായി ശ്രമിക്കുകയാണെന്നും അതിനു പണം കണ്ടെത്താൻ സ്വത്തുക്കൾ വിൽക്കാൻ ശ്രമിക്കുകയാണെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണു കോടതി ഉത്തരവ്.
സാക്കിർ നായിക്ക് നേതൃത്വം നൽകുന്ന ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് 2016ൽ സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നായിക്കിനെതിരെ എൻഐഎ കേസെടുത്തത്. സാക്കിറും ഫൗണ്ടേഷനും യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നു എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ആരോപണം.