കൊച്ചി∙ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലുൾപ്പെടെ ബിജെപിയെ പ്രതിരോധത്തിലാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് അദ്ദേഹം പറഞ്ഞു. വിധി മറികടക്കാൻ പാർലമെന്റിനാണു കഴിയുക. നിയമം പാസാക്കാൻ നടപടിയെടുക്കേണ്ടതു കേന്ദ്രസർക്കാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശബരിമല പ്രശ്നത്തിൽ വിമോചന സമരനീക്കമെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും വെള്ളാപ്പള്ളി വ്യക്തമാക്കി. കേരളത്തിലെ ബിജെപിയിൽ സവർണാധിപത്യമാണ്. ഇതര സമുദായങ്ങളിൽപ്പെട്ട ഒരു ജില്ലാ പ്രസിഡന്റ് പോലും ബിജെപിക്കില്ല. എസ്എൻഡിപി യോഗം ബിജെപിയെ പിന്തുണയ്ക്കില്ല. തുഷാർ പറയുന്നതു പോലെയല്ല വോട്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
എസ്എന്‍ഡിപി യോഗം പ്രവർത്തകര്‍ക്ക് ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കാമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്എൻഡിപി കൗൺസിൽ യോഗത്തിനുശേഷം വെള്ളാപ്പള്ളി സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. സംസ്ഥാന സർക്കാർ ഇരന്നുവാങ്ങിയ അടിയാണ് ഇപ്പോഴത്തെ സമരമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.