ന്യൂഡൽഹി∙ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടതോടെ ശബരിമല ദർശനത്തിനെത്തുമെന്നു പ്രഖ്യാപിച്ച് വനിതാ അവകാശ പ്രവർത്തക തൃപ്തി ദേശായി. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല. തടയാൻ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും അവർ പറഞ്ഞു.
ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദർഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളോടൊപ്പം ഇവർ പ്രവേശിച്ചിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി നേരത്തേ സ്വാഗതം ചെയ്തിരുന്നു.