തിരുവനന്തപുരം∙ സി.കെ.ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എൻഡിഎ വിട്ടു. എൻഡിഎ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാലാണു മുന്നണി വിടുന്നതെന്നു സി.കെ.ജാനു പറഞ്ഞു. രണ്ടര വര്‍ഷം കാത്തിരുന്നു. എൻഡിഎ യോഗം പോലും നടക്കുന്നില്ല. അതുകൊണ്ടാണു മുന്നണി വിട്ടത്. ആരുമായും ചർച്ചയ്ക്കു തയാറാണെന്നും ജാനു വ്യക്തമാക്കി.
സി.കെ.ജാനു കബളിപ്പിക്കപ്പെട്ടുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്‍ഡിഎയിൽനിന്ന് ഇനിയും അസ്വസ്ഥരായവർ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി മര്യാദ പാലിക്കാൻ ബിജെപി തയാറാകണമെന്നു സി.കെ.ജാനു നേരത്തേ വിമര്‍ശനമുന്നയിച്ചിരുന്നു. ബിഡിജെഎസിനും മുന്നണിയിലെ മറ്റു കക്ഷികൾക്കും പരിഗണനകളൊന്നും നൽകാത്തതിനെതിരെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്തും അവർ വിമർശനമുന്നയിച്ചിരുന്നു.
ബിഡിജെഎസിൽ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് സി.കെ.ജാനു 2016ൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. എങ്കിലും ബിഡിജെഎസ് ഉൾപ്പെടുന്ന എന്‍ഡിഎയില്‍ തന്നെ ചേർന്നു പ്രവർത്തിക്കാനായിരുന്നു തീരുമാനം.