ലക്നൗ∙ തിര നിറച്ച തോക്ക് സാങ്കേതിക തകരാറിനെത്തുടർന്ന് വെടിയുതിർക്കാനാകാത്ത അവസ്ഥയുണ്ടായപ്പോൾ ഉത്തർപ്രദേശിലെ ഈ പൊലീസുകാരൻ പിന്നീടൊന്നും ആലോചിച്ചില്ല. സംബാൽ ജില്ലയിലെ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ ഇനിയെന്തെന്ന് ആലോചിക്കാനുള്ള നേരം പോലും ലഭിക്കില്ല. ഒടുക്കം പ്രവർത്തനരഹിതമായ പിസ്റ്റൾ ചൂണ്ടി വായ് കൊണ്ട് വെടിയുതിർക്കുന്ന ശബ്ദം പുറപ്പെടുവിച്ചാണ് അദ്ദേഹം കുറ്റവാളികളെ നേരിട്ടത്. ഒക്ടോബർ 12ന് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘തോക്കിന്റെ സാങ്കേതിക തകരാർ പലപ്പോഴും സംഭവിക്കാറുള്ളതാണ്. ഇതു പുതിയ കാര്യമല്ല. കുറ്റവാളികളെ മാനസികമായി കീഴടങ്ങാൻ സമ്മർദ്ദം ചെലുത്തുന്നതിനുള്ള തന്ത്രപരമായ ഇടപെടലുകളാണ് ഇത്തരം കാര്യങ്ങൾ വഴി ചെയ്യുന്നത്’ – മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
അതേസമയം, ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനു പരുക്കേറ്റു. പരുക്കേറ്റ ഒരു കുറ്റവാളിയെയും പിടികൂടിയിട്ടുണ്ട്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണിയാൾ. 25,000 രൂപയാണ് ഇയാളുടെ തലയ്ക്കു വിലയിട്ടിരുന്നത്.