ചെന്നൈ∙ മീ ടൂ വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു വീണ്ടും രംഗത്ത്. പൊലീസിൽ പരാതി നൽകിയാൽ ആരോപണം അസത്യമെന്നു കോടതിയിൽ തെളിയുമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ആരോപണം ഉന്നയിച്ചവർ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്നും വൈരമുത്തു വ്യക്തമാക്കി.
ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എല്ലാം കാലം തെളിയിക്കുമെന്നും അദ്ദേഹം നേരത്തേ ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു. നിഷ്കളങ്കരെ അധിക്ഷേപിക്കുന്നത് ഫാഷനായി മാറിയിരിക്കുകയാണ്. പല സംഭവങ്ങളിലായി എന്നെയിപ്പോൾ നാണം കെടുത്തുകയാണ്. ഇതും അതിൽ ഒന്നു മാത്രമാണ്. സത്യമല്ലാത്ത ഒരു കാര്യത്തിനും ചെവി കൊടുക്കാറില്ലെന്നും വൈരമുത്തു ട്വിറ്ററില്‍ കുറിച്ചു.
പേരു പുറത്തുപറയാൻ ആഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. തമിഴ്നാട് കോടമ്പാക്കത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽവച്ച് കടന്നുപിടിച്ചു ചുംബിച്ചുവെന്നായിരുന്നു പരാതി. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഒരു മാധ്യമ പ്രവർത്തകയോടു യുവതി വെളിപ്പെടുത്തുകയായികുന്നു. പിന്നാലെ ഗായിക ചിന്മയിയും വൈരമുത്തുവിനെതിരെ ആരോപണവുമായെത്തി. സഹകരിക്കണമെന്നു പറഞ്ഞെന്നും തന്നെ ഹോട്ടലിലേക്കു ക്ഷണിച്ചുവെന്നുമായിരുന്നു അവരുടെ പരാതി.