Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അയ്യപ്പഭക്തൻ മരിച്ചത് പൊലീസ് നടപടിക്കിടെയല്ല; വ്യാജവാർത്ത പ്രചരിപ്പിച്ചാൽ നടപടി’

Fake-News-Kerala-Police കേരള പൊലീസ് ഫെയ്സ്ബുക്കിലിട്ട ചിത്രം

പത്തനംതിട്ട∙ നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നതു വ്യാജ വാർത്തയാണെന്ന് കേരള പൊലീസ്. സമൂഹമാധ്യമ പേജിലൂടെയാണു പൊലീസ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുന്നത്. ഒക്ടോബർ 18 മുതലാണ് പന്തളം സ്വദേശി ശിവദാസനെ കാണാതായെന്നു കുടുംബം പരാതി നൽകിയത്. നിലയ്ക്കലിൽ ശബരിമല പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടിയുണ്ടായത് 16, 17 ദിവസങ്ങളിലാണ്. 18നാണു ശിവദാസൻ ശബരിമലയിലേക്കു പുറപ്പട്ടത്. അപ്പോൾ എങ്ങനെയാണ് അയാൾ പൊലീസ് നടപടിക്കിടെ മരിച്ചെന്നു പറയുന്നതെന്നും പൊലീസ് ചോദിക്കുന്നു.

ഇന്നലെയാണ് പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍നിന്നും ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ നടത്തുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം:

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നതു വ്യാജ വാർത്ത

നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ്.

പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക‌ു സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍നിന്ന് ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ 18ാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച് പന്തളം പൊലീസ് സ്റ്റേഷനിൽ MAN MISSINGനു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്.

പത്തനംതിട്ട – നിലക്കല്‍ റൂട്ടിലാണു മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍നിന്ന് 16 കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ - പമ്പ റൂട്ടിലാണ്. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16നും 17നും മാത്രമാണ്. അതായതു പൊലീസ് നടപടിയെ തുടർന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ - പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്നു ചിന്തിക്കുമ്പോൾ തന്നെ ഈ വ്യാജ വാർത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.

മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അതുവഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കു പിന്നിലുള്ളത്.

വ്യാജവാർത്ത നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അതു പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണ്.