കൊല്ലം∙ നടനും താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ടി.പി. മാധവനെ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 82 കാരനായ ഇദ്ദേഹത്തെ ബുധനാഴ്ച ഉച്ചയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു. 2016 മുതല്‍ പത്തനാപുരം ഗാന്ധിഭവന്‍ കുടുംബാംഗമാണ്.
സിനിമയിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ആശ്രമജീവിതത്തിനായി ഹരിദ്വാറിലേക്കു പോയ ടി.പി മാധവൻ അവിടെവച്ച് പക്ഷാഘാതം ബാധിച്ചതോടെയാണ് പത്തനാപുരം ഗാന്ധിഭവനിലെത്തിയത്. ഏറെക്കാലത്തെ ചികിൽസയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം സിനിമയിലെ തിരക്കുകളില്‍നിന്നും അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി പൊതുവേദികളില്‍ സജീവമായിരുന്നു. നാല്‍പ്പതാം വയസില്‍ സിനിമാരംഗത്തെത്തിയ അദ്ദേഹം തന്റെ നാലുപതിറ്റാണ്ടുകാലത്തെ സിനിമാ ജീവിതത്തിനിടയില്‍ അറുന്നൂറോളും സിനിമകളിലും മുപ്പതിലധികം ടി.വി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.