Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താലിലൂടെ കേരളത്തെപ്പറ്റി അവമതിപ്പുണ്ടാക്കാൻ സംഘപരിവാർ ശ്രമം: സിപിഎം

hartal

തിരുവനന്തപുരം ∙ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച്‌ അവമതിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ അജൻഡയുടെ ഭാഗമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്‌ത്രീകള്‍ക്കു പ്രവേശനം നല്‍കാനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്നവരാണ്‌ ഇപ്പോള്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. വിശ്വാസത്തെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്നു പറയുന്നവര്‍ ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.

സംസ്ഥാനത്തിനെതിരെ ലോകവ്യാപകമായി അവമതിപ്പു പ്രചരിപ്പിച്ചവരാണ്‌ ഇപ്പോള്‍ ശബരിമലയിൽ തീർഥാടകര്‍ക്കു രക്ഷയില്ലെന്ന പ്രചാരണവുമായി രംഗത്തുവരുന്നത്‌. ശബരിമലയിലെ തീര്‍ഥാടകരില്‍ വലിയ വിഭാഗം വരുന്നതു മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്‌. അവിടങ്ങളില്‍, ശബരിമലയില്‍ കുഴപ്പമാണെന്ന പ്രതീതി സൃഷ്‌ടിച്ചു തീര്‍ഥാടകരെ അകറ്റിനിര്‍ത്തുക എന്ന സമീപനത്തിന്റെ ഭാഗമാണ്‌ ഈ ഹര്‍ത്താൽ. ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുത്‌ എന്ന പ്രചാരണം നടത്തി ശബരിമലയെ സാമ്പത്തികമായി തകര്‍ക്കാനുള്ള പ്രചാരണം നടത്തുന്നതിന്റെ തുടര്‍ച്ച തന്നെയാണ്‌ ഇത്‌.

സന്നിധാനത്തു രക്തമൊഴുക്കിയും മൂത്രമൊഴിച്ചും അശുദ്ധമാക്കാന്‍ തീരുമാനിച്ചവര്‍ തന്നെയാണ്‌ ഇപ്പോള്‍ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത്‌ എന്നു തിരിച്ചറിയണം. തുലാമാസത്തിൽ നട തുറന്നപ്പോഴും ഹര്‍ത്താല്‍ നടത്തി ഭക്തജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയവരാണ്‌ ഇപ്പോള്‍ വീണ്ടും വൃശ്ചികം ഒന്നിനു ഹര്‍ത്താലുമായി രംഗത്തിറങ്ങിയത്‌. മാത്രമല്ല, ഹര്‍ത്താല്‍ സാധാരണ പ്രഖ്യാപിക്കുമ്പോള്‍ തീർഥാടകരെയും ശബരിമല സീസണില്‍ പത്തനംതിട്ട ജില്ലയെയും എല്ലാവരും ഒഴിവാക്കാറുണ്ട്‌. ഇക്കാര്യത്തില്‍ വിശ്വാസികളോടു കാണിക്കേണ്ട സാമാന്യ മര്യാദ പോലും ഉയര്‍ത്തിപ്പിടിക്കാത്തവരാണു സംഘപരിവാറെന്നു വ്യക്തമായി.

അവസരം മുതലാക്കുക എന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്‌താവനയെയും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്‌. കാലവര്‍ഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിട്ട സംസ്ഥാനം പുനര്‍നിര്‍മാണത്തിന്റെ വഴിയിലൂടെ നീങ്ങുന്ന ഘട്ടത്തിലാണ്‌ കേരളത്തിലാകമാനം സംഘര്‍ഷമുണ്ടാക്കി മുന്നോട്ടുപോകാൻ സംഘപരിവാര്‍ ശ്രമിക്കുന്നത്‌. സംസ്ഥാനത്തെ മതനിരപേക്ഷത തകര്‍ക്കുന്നതിനു ബോധപൂര്‍വമായ അക്രമങ്ങളും ഈ ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ സംഘടിപ്പിക്കുകയാണ്‌. ശബരിമലയെ തകര്‍ക്കാനും സംസ്ഥാനത്താകമാനം സംഘര്‍ഷം സൃഷ്‌ടിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സിപിഎം അറിയിച്ചു.