Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി വർക്കിങ് പ്രസിഡന്റ് എം.ഐ.ഷാനവാസ് എംപി അന്തരിച്ചു; കബറടക്കം നാളെ

mi-shanavas എം.ഐ.ഷാനവാസ്.

ചെന്നൈ∙ കെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. 

ഷാനവാസിന്റെ മൃതദേഹം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്തുള്ള വസതിയായ നൂർജഹാൻ മൻസിലിൽ എത്തിച്ചു. നാലുമണിയോടെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതു ദർശനത്തിനു വച്ചു. രാത്രിയോടെ തിരികെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 10.30ന് എസ്ആർഎം റോഡിലെ തോട്ടത്തുംപടി ജുമാമസ്ജിദിൽ കബറടക്കും. നാളെ വസതിയിൽ പൊതു ദർശനം ഉണ്ടായിരിക്കില്ല. നാളെ രാവിലെ 11 മണിക്ക് എറണാകുളം ടൗൺഹാളിൽ കെപിസിസി അനുശോചനയോഗം ചേരും. എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ സൗമിനി ജെയ്ൻ, കെ.സി. വേണുഗോപാൽ എംഎൽഎ, മുൻ മേയർ ടോണി ചമ്മിണി തുടങ്ങിയവർ വീട്ടിലെത്തി ഉപചാരം അർപ്പിച്ചു. 

MI Shanavas മദ്രാസ് മെഡിക്കൽ കോളജിൽ എംബാമിങ്ങിനു ശേഷം എം.ഐ.ഷാനവാസ് എംപിയുടെ മൃതദേഹം എയർപോർട്ടിലെത്തിക്കാനായി ആംബുലൻസിലേക്കു കയറ്റുന്നു. ചിത്രം–മനോരമ

കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില അണുബാധയെത്തുടർന്നു അഞ്ചിന് വഷളായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, കെ.സി.വേണുഗോപാൽ എംപി എന്നിവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധുക്കളെ ഫോണിൽ വിളിച്ചു ആരോഗ്യസ്ഥിതി തിരക്കുകയും ചെയ്തു.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം.വി.ഇബ്രാഹിംകുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബർ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും നേടി.

യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. കോൺഗ്രസിൽ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളിൽ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തൽ ഘടകമായി(തിരുത്തൽവാദികൾ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളിൽ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി – ജി.കാർത്തികേയൻ, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേർ.

1972 ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ, 1978 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 1983 ൽ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ൽ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹത്തെ ഈ വർഷം കെപിസിസിയുടെ വർക്കിങ് പ്രസി‍ഡന്റായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തില്‍നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. നീണ്ട ചികില്‍സകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തിൽ എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചു വീണ്ടും പാര്‍ലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ, എംപിലാഡ്സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കൾ.