ശബരിമല ∙ സന്നിധാനത്തുനിന്നു വാങ്ങിയ അരവണ കാലാവധി കഴിഞ്ഞതെന്ന പരാതിയുമായി വിശ്വാസി. എന്നാല്‍ ആക്ഷേപം തെറ്റാണെന്നും അങ്ങനെ സംഭവിക്കാന്‍ വഴിയില്ലെന്നും ദേവസ്വം വകുപ്പ്. ഇന്നലെ സന്നിധാനത്തെ കൗണ്ടറില്‍ നിന്നു വാങ്ങിയ അരവണയാണ് 2017 ഡിസംബറില്‍ നിര്‍മിച്ചതാണെന്ന പരാതിയുമായി നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി രാധാകൃഷ്ണന്‍ ഡ്യൂട്ടി മജിസ്ട്രേറ്റിനെ സമീപിച്ചത്.
ഇദ്ദേഹത്തിന് കൂടെ വന്ന രാജേഷ് വാങ്ങിയ അരവണയിൽ 2017 ഡിസംബര്‍ എട്ടിന് പായ്ക്ക് ചെയ്തെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. പരാതി അടിസ്ഥാനരഹിതവും ദുരൂഹത ഉളവാക്കുന്നതുമാണെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍ പറഞ്ഞു. ഇപ്പോള്‍ വില്‍ക്കുന്ന അരവണ 2018 നവംബര്‍ 11 നു നിര്‍മിച്ചവയാണ്. മെഷീന്‍ നമ്പരിങ് സംവിധാനം വഴി ചെയ്തു വില്‍പനയ്‌ക്കെത്തിക്കുന്ന അരവണ പായ്ക്കുകളില്‍ കഴിഞ്ഞവര്‍ഷത്തെ ടിന്‍ വരില്ല.
വിഡിയോ കാണാം
കഴിഞ്ഞതവണ തയാറാക്കിയ അരവണ മുഴുവന്‍ മകരവിളക്കു സമയത്തും മാസപൂജാ സമയത്തും വിറ്റു തീര്‍ത്തുവെന്നു അരവണ സ്‌പെഷല്‍ ഓഫിസര്‍ പി. ദിലീപ്കുമാര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, സ്റ്റേറ്റ് വിജിലന്‍സ്, ദേവസ്വം വിജിലന്‍സ് എന്നിവര്‍ അരവണ കൗണ്ടറുകള്‍, പ്രൊഡക്ഷന്‍, പാക്കിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. അരവണയെകുറിച്ച് തെറ്റിധാരണജനകവും അപകീര്‍ത്തികരവുമായ പരാതി നല്‍കിയ പരാതിക്കാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലിസില്‍ പരാതി നല്‍കുമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.