Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെയ്യാറ്റിൻകര സനൽ കൊലപാതകം: കുടുംബം അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക്

neyyattinkara-sanal-death-mother സനലിന്റെ അമ്മ മനോരമ ന്യൂസിനോടു സംസാരിക്കുന്നു (ഫയൽ ചിത്രം)

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ സനലെന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ നീതി തേടി കുടുംബം അനിശ്ചിതകാല സത്യഗ്രഹത്തിലേക്ക്. സെക്രട്ടേറിയറ്റിനു മുന്നില്‍ തിങ്കളാഴ്ച 10 മണിക്ക് സമരം ആരംഭിക്കും. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ഹരികുമാറുമായി വാഗ്വാദമുണ്ടാവുകയും തുടർന്ന് സനലിനെ കാറിനടിയിലേക്കു പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഡിവൈഎസ്പി ആത്മഹത്യ ചെയ്തിരുന്നു.

നഷ്പരിഹാര തുകയായി സാധാരണ നല്‍കുന്ന 10,000 രൂപ പോലും കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നു സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കുടുംബത്തിലുള്ളവര്‍ക്കു ജോലിയും നഷ്ടപരിഹാരവും മന്ത്രിസഭ നല്‍കാറുണ്ട്. അതും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കണ്ടു പരാതി പറയാനായി കുട്ടികളോടൊപ്പം സെക്രട്ടേറിയറ്റില്‍ രാവിലെ 8 മണിക്ക് എത്തിയെങ്കിലും വൈകിട്ട് 7.30നാണു കാണാന്‍ അനുമതി ലഭിച്ചത്. സംഭവം നടക്കുന്നതു നവംബര്‍ 5നാണ്. ഇതിനുശേഷം നടന്ന ഒരു മന്ത്രിസഭായോഗത്തില്‍പോലും വിഷയം പരിഗണിച്ചില്ല.

വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. സനലിന്റെ വരുമാനത്തില്‍നിന്നാണു ലോണ്‍ അടച്ചിരുന്നത്. ഇപ്പോള്‍ ആഹാരത്തിനുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ആര്‍ക്കും നേരിട്ടുവന്നു കണ്ടു മനസിലാക്കാം. മൂന്നു മന്ത്രിമാര്‍ വീട്ടില്‍വന്നു വാഗ്ദാനം നല്‍കിയെങ്കിലും ഒന്നും നടന്നില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

വാഗ്വാദത്തിനിടെ യുവാവിനെ കാറിനടിയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പിയെയും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. വാഹനമിടിച്ച സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പൊലീസുകാര്‍ ആദ്യം തയാറായിരുന്നില്ല. അര മണിക്കൂറോളം റോഡില്‍ കിടന്ന സനലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതിനുശേഷമാണ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമ്പോഴാണ്, ഒളിവില്‍ കഴിഞ്ഞിരുന്ന ഡിവൈഎസ്പി കല്ലമ്പലത്തെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.