കൊച്ചി∙ നവോത്ഥാന മൂല്യങ്ങൾ ഉയർത്താനുള്ള വനിതാ മതിലിൽ അണിനിരക്കാതെ മാറി നിൽക്കുന്നവർ ചരിത്രത്താളുകളിൽ വിഡ്ഢികളായിരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എറണാകുളത്ത് യോഗം 164– ാം നമ്പർ വെണ്ണല ശാഖയുടെ നവതിയാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും കമ്മ്യൂണിസ്‌റ്റ് പാർട്ടിയും കേരളത്തിൽ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പേ നവോത്ഥാന പ്രവർത്തനങ്ങളുമായി ആദ്യം മുന്നിട്ടിറങ്ങിയത് യോഗമാണ്. രാഷ്‌ട്രീയം കൊടുമ്പിരി കൊണ്ടതോടെ നവോത്ഥാന മൂല്യങ്ങൾ ഇടിഞ്ഞു. ഇപ്പോൾ പുത്തൻ ആശയവുമായി സർക്കാർ മുന്നിട്ടിറങ്ങി. അതിനു പിന്തുണ നൽകിയതോടെ സാമൂഹ്യമാധ്യമങ്ങൾ വേട്ടയാടുകയാണ്. താൻ കുലുങ്ങില്ല. പറഞ്ഞതിൽ മാറ്റവുമില്ല. ശബരിമല വിധി വന്നപ്പോൾ നിരാശാജനകമെന്നാണു പറഞ്ഞത്. രാഷ്‌ട്രീയ പാർട്ടികളെല്ലാം സ്വാഗതം ചെയ്‌തു. അവർ ഇപ്പോൾ മാറ്റി പറഞ്ഞു. ആത്മീയത കുറെയാളുകൾ മാർക്കറ്റ് ചെയ്‌തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നാമജപം വോട്ടിനായി മാറ്റിയവർ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്ന് നോക്കണം. തന്റെ കോലം കത്തിച്ചാൽ ആശയം കത്തി പോകില്ല. രാഷ്‌ട്രീയ മോഹങ്ങളുമില്ല. വല്ലതിന്റെയും ചെയർമാനാകാനും താത്പര്യമില്ല. എല്ലാം രാഷ്‌ട്രീയ കണ്ണുകളോടെ കാണുന്നതു ശരിയല്ല. ഒരു പ്രശ്‌നത്തെ വിവേചന ബുദ്ധിയോടെ നേരിടണം. ഈ വിവേചന ബുദ്ധിയെ എതിർക്കുന്നവരെ തിരിച്ചറിയണം.
പൂർവികരെ അനുസ്‌മരിക്കാൻ കിട്ടിയ അവസരമായി യോഗം പ്രവർത്തകർ വനിതാമതിലിനെ കാണണം. വനിതാമതിലിനെ തകർക്കാൻ വരുന്നവരെ ശ്രദ്ധിക്കണം. ഇടതുപക്ഷം യോഗത്തെ അംഗീകരിച്ച് സംഘാടക സമിതി ചെയർമാനാക്കിയത് ഈഴവരുടെ കൂട്ടായ്‌മ മനസിലാക്കിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.