തിരുവനന്തപുരം ∙ ശബരിമല വിഷയമുന്നയിച്ച് നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരേ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തു ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ജില്ലയില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളും സ്‌കൂളുകളിലെ അര്‍ധവാര്‍ഷിക പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
ഇന്നലെ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കല്ലെറിയുകയായിരുന്നു. ഇതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷത്തിലാണു കലാശിച്ചത്.
പ്രകോപനത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെതിരെ വ്യാപക അക്രമമാണ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. എന്നാല്‍ തുടര്‍ച്ചയായുള്ള പ്രകോപനങ്ങളെ പൊലീസ് സംയമനത്തോടെയാണു നേരിടുന്നത്. പൊലീസിന്റെ ഷീല്‍ഡ് പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തകയ്ക്കു തലയ്ക്കു പരുക്കേറ്റിരുന്നു.