തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ ബസുകൾ തകർക്കുന്നതു തുടരുന്നതിനിടെ സർവീസുകൾ കെഎസ്ആർടിസി നിർത്തുന്നു. ശബരിമല യുവതീപ്രവേശം സാധ്യമായതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസി ബസുകൾക്കു നേരെ അക്രമം തുടരുന്നതിനിടെയാണു തീരുമാനം. പലയിടത്തും ഇതിനകം തന്നെ സർവീസുകൾ നിർത്തിവച്ചു. സ്ഥിതി പരിശോധിച്ചു മാത്രം സർവീസുകൾ നടത്തിയാൽ മതിയെന്നാണു നിർദേശം.
കെഎസ്ആർടിസി എക്സ്പ്രസ് ബസിന് നേരെ അമ്പലപ്പുഴയിൽ അക്രമികൾ കല്ലേറ് നടത്തി. മുന്നിലെ ചില്ലു തകർന്ന് ഡ്രൈവറുടെ കണ്ണിനു താഴെയും മൂക്കിലും മുറിവേറ്റു. തിരുവനന്തപുരം- കൽപറ്റ ബസിന്റെ ഡ്രൈവർ അബ്ദുൽ റഷീദിനാണു പരുക്കേറ്റത്. ദേശീയപാതയോരത്തുനിന്ന സംഘമാണു കല്ലെറിഞ്ഞത്.
കണ്ണൂർ പുതിയ ബസ്‍സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസുകൾക്കു നേരെയും അക്രമമുണ്ടായി. ബസുകളുടെ ചില്ലുകൾ തകർന്നു. പുതിയ ബസ് സ്റ്റാൻഡിൽനിന്ന് കാഞ്ഞങ്ങാടേക്കു പോവുകയായിരുന്ന ബസിനു നേരെയും കല്ലേറുണ്ടായി. പെരിന്തൽമണ്ണയിൽ ശബരിമല കർമസമിതിയുടെ പ്രകടനത്തിനിടെ കെഎസ്ആർടിസി ബസിനുനേരെ കല്ലേറുണ്ടായി. കോഴഞ്ചേരിയിലും ശാസ്താംകോട്ട ഭരണിക്കാവിലുമുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബസുകൾക്കുനേരെ വ്യാപക അക്രമമാണ് നടന്നത്. പലയിടത്തും സ്വകാര്യ ബസ് സർവീസുകളും നിർത്തിവച്ചു.