ന്യൂഡൽഹി∙ ശബരിമലയിൽ യുവതീപ്രവേശത്തിന് പിന്നാലെ നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി ഇന്നു സുപ്രീംകോടതിക്കു മുന്നിൽ. വനിതാ അഭിഭാഷകരായ ഗീനാകുമാരി, എ.വി. വർഷ എന്നിവരാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കു മുന്നിൽ വിഷയം ഉന്നയിക്കുക. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ നടപടി കോടതിയലക്ഷ്യമെന്നു ചൂണ്ടിക്കാട്ടും. യുവതീപ്രവേശം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള അടക്കമുള്ളവർക്കെതിരെ ഇതേ അഭിഭാഷകർ കോടതിയലക്ഷ്യഹർജി സമർപ്പിച്ചിട്ടുണ്ട്.
ആചാരലംഘനം നടത്തിച്ചവർ ആരായാലും അനുഭവിക്കുമെന്നു തന്ത്രി കണ്ഠര് രാജീവര് ഇന്നലെ പറഞ്ഞിരുന്നു. നടയടച്ചു ശുദ്ധി നടത്തേണ്ടി വരുമ്പോൾ ഭക്തർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഒരു മണിക്കൂർ കൊണ്ട് എല്ലാം പൂർത്തിയാക്കിയത്. ക്ഷേത്രാചാരങ്ങൾ കാത്തുസൂക്ഷിക്കേണ്ട കടമ നിറവേറ്റി. രാത്രിയിൽ വന്നു മോഷ്ടിക്കുന്നതു ധീരതയല്ലെന്നും അദ്ദേഹം പറഞ്ഞു.