രചനാഭംഗി കൊണ്ടു വേറിട്ടുനിൽക്കുന്ന പത്തു മലയാള സിനിമാഗാനങ്ങൾ ഓർത്തു നോക്കൂ. അതിലൊന്ന് ലെനിൻ രാജേന്ദ്രന്റെ ചിത്രത്തിലേതാവും. ഒരു വട്ടം കൂടിയാപ്പുഴയുടെ തീരത്ത് വെറുതെ ഇരിക്കുവാൻ മോഹം എന്നു നമ്മളിപ്പോഴും പാടുന്നില്ലേ? പോക്കുവെയിൽ പൊന്നുരുകി വീണ പുഴയെ മറക്കാനാകുമോ? സിനിമാഗാനങ്ങൾ നേരംകൊല്ലികളാവരുത് എന്നു വിശ്വസിക്കുന്ന സംവിധായകനാണു ലെനിൻ രാജേന്ദ്രൻ.
‘ദൈവത്തിന്റെ വികൃതികൾ’ എന്ന ചിത്രത്തിലെ അൽഫോൻസച്ചൻ എന്ന കഥാപാത്രം ഇന്നും മനസിൽ ഒരു നൊമ്പരമായി ബാക്കിയുണ്ടെങ്കിൽ അതിന് വി.മധുസൂദനൻ നായരുടെ വരികൾക്കു കൂടി നന്ദി പറയണം.
‘‘അടരുവാൻ വയ്യ നിൻ
ഹൃദയത്തിൽ നിന്നെനിക്കേതു
സ്വർഗം വിളിച്ചാലും....
ഉരുകിനിൻ ആത്മാവിൻ
ആഴങ്ങളിൽ വീണു
പൊഴിയുമ്പോഴാണെന്റെ സ്വർഗം..
നിന്നിലലിയുന്നതേ നിത്യസത്യം...’’
എന്ന വരികൾ മാത്രം മതി ആ കഥാപാത്രത്തിന്റെ മാനസികവ്യഥ നമ്മിലേക്കു പകർന്നെത്താൻ.
നഷ്‌ടമായ യുവത്വത്തെ, ഗൃഹാതുരമായി വർണിക്കുന്ന ‘ചില്ലി’ലെ പാട്ട് എത്രകേട്ടാലാണ് മതിവരിക?
‘‘അടരുന്ന കായ്‌മണികൾ
പൊഴിയുമ്പോൾ ചെന്നെടുത്തു
അതിലൊന്നു തിന്നുവാൻ മോഹം...’’
വെറുതെ മോഹിക്കുവാൻ മോഹം...’’ എന്നു കൂടി പാടാതെ എങ്ങനെ?
‘ഒരു വട്ടം കൂടി..’, ‘പോക്കുവെയിൽ പൊന്നുരുകി’, ‘ചൈത്രം ചായം ചാലിച്ചു..’ ചില്ലിലെ ഈ മൂന്നു പാട്ടുകളും അനശ്വര ഗാനങ്ങളാക്കി മാറ്റിയത് ഒഎൻവിയുടെ വരികളുടെ കാവ്യഗുണം കൊണ്ടു കൂടിയായിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും സംഗീതപ്രധാനമായ ചിത്രവും ലെനിന്റെ സൃഷ്‌ടിയായിരുന്നു; സ്വാതി തിരുനാൾ.
സംഗീതത്തിന് പ്രാധാന്യമേറെ കൊടുത്ത മറ്റൊരു ലെനിൻ ചിത്രമായിരുന്നു ‘മഴ’. കെ.ജയകുമാർ എഴുതിയ ‘ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾക്ക് എത്ര കിനാക്കളുണ്ടായിരിക്കും...’ എന്ന പാട്ടും ഒ.വി.ഉഷയെഴുതിയ ‘ആരാദ്യം പറയും, പറയാതിനി വയ്യ, പറയാനും വയ്യ’ എന്ന പാട്ടും കഥ പറയുന്നവയായിരുന്നു. ഈ ചിത്രത്തിനുവേണ്ടി ‘അമൃതവർഷിണി’ രാഗത്തിൽ രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ‘ആഷാഢം പാടുമ്പോൾ ആത്മാവിൻ ഗീതങ്ങൾ..’ എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. കെ.ജയകുമാർ തന്നെയാണ് ഈ പാട്ടുമെഴുതിയത്.
ആദ്യ ചിത്രമായ വേനൽ മുതൽ രാത്രിമഴ വരെയുള്ള ലെനിൻ രാജേന്ദ്രന്റെ ചിത്രങ്ങളിലെ പാട്ടുകളിലെല്ലാം സിനിമയെ ഗൗരവമായി കാണുന്ന അദ്ദേഹത്തിന്റെ സമീപനം കാണാം. ആദ്യ ചിത്രമായ വേനലിലെ അയ്യപ്പപ്പണിക്കരുടെ കവിത അക്കാലത്ത് യുവഹൃദയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയായിരുന്നു.
‘‘ചിറകറ്റ പക്ഷിക്കു ചിറകുമായി നീയിനി പിറകെ വരല്ലേ വരല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ ഇനിയും വരല്ലേ വരല്ലേ
നീ തന്നെ ജീവിതം നീ തന്നെ മരണവും നീ കൊണ്ടു പോകുന്നു സന്ധ്യേ
നെടുമുടി വേണുവായിരുന്നു ഈ കവിത ആലപിച്ചത്. ഈ വരികൾ മൂളാത്ത യുവകാമുകർ അന്നു കോളജ് ക്യാംപസുകളിൽ അത്യപൂർവമായിരുന്നു.