കൊച്ചി∙ കേരളത്തെ ഞെട്ടിച്ച മനുഷ്യക്കടത്തിന് തെളിവായി ദൃശ്യങ്ങളും പുറത്തുവന്നു. ഡൽഹി, ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചത്. ചെറായിയിൽ സംഘാംഗങ്ങൾ താമസിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. ഓസ്ട്രേലിയയിലേക്കു പോയെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. 13 കുടുംബങ്ങളിലേതായി നാലു ഗർഭിണികളും നവജാത ശിശുവും ഉൾപ്പെടെ 41 പേരാണ് ബോട്ടിൽ തീരം വിട്ടതെന്നാണ് വിവരം.
മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത് സംഘത്തിലുണ്ടായിരുന്നത് ഹിന്ദിയും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നവരാണു സംഘത്തിലുണ്ടായിരുന്നതെന്നു ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ല. മുനമ്പത്തേക്കു പോയത് ടൂറിസ്റ്റ് ബസിലും മിനിബസിലുമായിട്ടാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
മുനമ്പത്തെ റിസോർട്ടിൽനിന്നു കണ്ടെത്തിയ ബാഗുകളിൽനിന്ന് സ്വർണാഭരണങ്ങളും ലഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്തു കണ്ടെത്തിയതോടെയാണു മനുഷ്യക്കടത്തിനെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണു മുനമ്പം ഹാർബറിനു സമീപം ബോട്ട് ജെട്ടിയോടു ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹിയില്‍നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളിക്കോപ്പുകൾ തുടങ്ങിയവ കണ്ടെത്തി.