ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മല്‍സരിക്കാന്‍ നരേന്ദ്ര മോദി തയാറുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. ത്രിപുരയല്ല കേരളമെന്നു പ്രധാനമന്ത്രി മനസിലാക്കണം. ഇവിടെ ആവര്‍ത്തിക്കാന്‍ പോകുന്നത് മധ്യപ്രദേശാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം കേരളത്തിൽ ശബരിമലയാണു പ്രധാന വിഷയമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബഡായി പറഞ്ഞു നടക്കാതെ പത്തനംതിട്ടയിൽ ലോക്സഭാ സീറ്റിൽ മൽസരിക്കട്ടെയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി. ത്രിപുരയല്ല, 2004 ലെ തിരഞ്ഞെടുപ്പാണ് കേരളത്തിൽ ആവർത്തിക്കാൻ പോകുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് ചില സമയത്തു നടത്തിയ പ്രസ്താവനകൾ ശരിയായ രീതിയിലല്ല പുറത്തുവന്നത്, അത് അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ട്. ബോർഡ് പ്രവർത്തനങ്ങളിൽ തൃപ്തിയുള്ളതു കൊണ്ടാണു തുടരാൻ അനുവദിക്കുന്നത്. തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കോടിയേരി.
കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയം ഫെബ്രുവരി 20 നകം പൂർത്തിയാക്കുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സംഘടനാ ചുമതല ഉള്ളവർ മത്സരിക്കണമോ എന്നതിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ് മുല്ലപ്പള്ളി പറഞ്ഞു.