തിരുവനന്തപുരം∙ കേരളത്തിലെ വിശ്വാസി സമൂഹത്തോടു തോറ്റത്തിലുള്ള ജാള്യത മറക്കാനാണു പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍ പിള്ള. വെര്‍ച്വല്‍ ക്യൂവിനു വേണ്ടി സിപിഎം അണികള്‍ റജിസ്റ്റര്‍ ചെയ്യിപ്പിച്ച യുവതികളുടെ വിവരങ്ങളാണു പിണറായി സര്‍ക്കാര്‍ സുപ്രീം കോടതി ചോദിക്കാതെ വലിഞ്ഞു കയറി സത്യവാങ്മൂലം എന്ന പേരില്‍ നല്‍കിയത്.
ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്‌പെഷല്‍ ഓഫിസറായി സ്ഥിരമായി ഉണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും മൂന്നംഗ നിരീക്ഷണ സമിതിയുണ്ട്. ഇവര്‍ക്ക് ഒന്നും ഇത്തരം റിപ്പോർട്ട് നല്‍കാത്ത പിണറായി സര്‍ക്കാര്‍ കോടതിയിൽ ഇത്തരം സത്യവാങ്മൂലം നല്‍കിയത് പുനഃപരിശോധന വിധിയെ സ്വാധീനിക്കാനാണെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചു ഭക്തരുടെ മനസിനെയും ക്ഷേത്രത്തെയും ഇല്ലാത്താക്കാന്‍ പിണറായി വിദേശത്തുനിന്ന് വല്ല അച്ചാരവും വാങ്ങിയോ എന്നു വ്യക്തമാക്കണം. വിശ്വാസികളുടെ വികാരത്തെ പൊലീസ് ശക്തി ഉപയോഗിച്ച് വീണ്ടും വീണ്ടും അപമാനിക്കുന്നത് സൂക്ഷിച്ചു വേണം. തീക്കൊളളി കൊണ്ട് തല ചൊറിയരുത്. തന്റെ പിടിവാശി തീര്‍ക്കാന്‍ ഏത് അറ്റം വരെയും പിണറായി വിജയന്‍ പോകുമെന്നതിന്റെ തെളിവാണു വ്യാജ സത്യവാങ്മൂലമെന്നും എന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.