ഭർത്താവറിഞ്ഞില്ല അടുത്ത ലക്ഷ്യം താനെന്ന്; ബോബിൻ ലക്ഷ്യമിട്ടത് കപിലയ്ക്കൊപ്പമുള്ള ജീവിതം

bobin-isravel-kapila
SHARE

തൊടുപുഴ∙ ചിന്നക്കനാല്‍ നടുപ്പാറയില്‍ എസ്റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ രാജകുമാരി കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്പില്‍ ബോബിന്‍ ഒരു കൊലയ്ക്കു കൂടി പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. കാമുകി കപിലയുടെ ഭര്‍ത്താവ് ഇസ്രവേലിനെയും കൊല്ലാന്‍ ബോബിന്‍ പദ്ധതിയിട്ടെന്നു പൊലീസ് പറഞ്ഞു. പണം സമ്പാദിച്ച് കപിലയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു ബോബിന്റെ തീരുമാനം. ഇരട്ടക്കൊലപാതക കേസില്‍ ദമ്പതികളായ ഇസ്രവേലും കപിലയും നേരത്തേ അറസ്റ്റിലായിരുന്നു. ബോബിനും കപിലയും തമ്മിലുള്ള ബന്ധം അറിയാതെയാണ് ഇസ്രവേല്‍ കൊലപാതകത്തിനു സഹായിച്ചത്. പൊലീസ് കസ്റ്റഡിയിലായ ദമ്പതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച രാത്രി മധുരയില്‍ നിന്നാണു ബോബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെന്‍ (കൈതയില്‍) ജേക്കബ് വര്‍ഗീസ് (രാജേഷ്-40), തൊഴിലാളി ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അതേസമയം ജേക്കബിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. മുത്തയ്യയെ കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ചു വെട്ടിയും കുത്തിയുമാണു കൊലപ്പെടുത്തിയതെന്നാണു സൂചന. ഒറ്റയ്ക്കാണു കൊല നടത്തിയത്.

ജേക്കബിന്റെ നെഞ്ചില്‍ വെടിയേറ്റിരുന്നു. മുത്തയ്യയുടെ തലയിലും ശരീരത്തിലും ആഴത്തില്‍ മുറിവുണ്ടായിരുന്നു. ഉടമയുടെ മരണം വെടിയേറ്റതിനാലാണോ എന്നതു വ്യക്തമല്ലെന്നാണു പൊലീസ് പറയുന്നത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കു കണ്ടെടുക്കാനായില്ല. കൊലയ്ക്കു ശേഷം എസ്‌റ്റേറ്റിലെ ജീപ്പില്‍ രക്ഷപ്പെട്ട ബോബിന്‍ ബുധനാഴ്ച മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 10.30നു ബോബിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരുച്ചിറപ്പള്ളിയാണു കാണിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡ്, രാജാക്കാട്, ശാന്തന്‍പാറ എസ്‌ഐമാരുടെ നേതൃത്വത്തില്‍ 2 സംഘങ്ങളായി തിരിഞ്ഞ് തിരുച്ചിറപ്പള്ളിയിലെത്തി. അവിടെ എത്തിയപ്പോള്‍ ബോബിന്റെ മൊബൈല്‍ ഫോണ്‍ തേനി ലൊക്കേഷന്‍ കാണിച്ചു.

അന്വേഷണസംഘം തിരികെ തേനിയിലെത്തി. അന്വേഷണ സംഘം തേനിയിലെത്തിയപ്പോള്‍ ബോബിന്റെ മൊബൈല്‍ സിഗ്‌നല്‍ പഴനിയിലാണെന്നു കാണിച്ചു. പഴനിയില്‍ അന്വേഷണ സംഘമെത്തിയപ്പോള്‍ ലൊക്കേഷന്‍ മധുരയിലേക്കു മാറി. തുടർന്ന് അന്വേഷണസംഘം മധുരയിലെത്തി മൂന്നായി വഴി പിരിഞ്ഞു. 2 മണിക്കൂര്‍ ഒരേ ലൊക്കേഷനില്‍ സിഗ്‌നല്‍ നിന്നതോടെ പൊലീസ് ഉറപ്പിച്ചു- പ്രതി മുറിയെടുത്തിട്ടുണ്ട്; അല്ലെങ്കില്‍ സ്ഥലത്തെ ഏതോ തിയേറ്ററിലുണ്ട്. ആശുപത്രികള്‍, ലോഡ്ജുകള്‍, തിയറ്ററുകള്‍ എന്നിവ പരിശോധിച്ചു. ഇതിനിടയിലാണ് തിയേറ്ററില്‍ നിന്ന് ഇറങ്ങി വന്ന പ്രതി അന്വേഷണസംഘത്തിന്റെ മുന്നില്‍ പെട്ടത്.

തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2 ദിവസം മധുരയില്‍ തങ്ങാനും ഇടതു കൈയിലേറ്റ പരുക്കു സ്ഥലത്തെ ആശുപത്രിയില്‍ പരിശോധിച്ച ശേഷം തമിഴ്‌നാട് വിടാനുമായിരുന്നു പ്രതിയുടെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു.

കാട്ടിലൂടെ നടന്നത് 9 മണിക്കൂര്‍

ബോബിന്‍ തമിഴ്‌നാട്ടിലെത്തിയതോടെ ആദ്യം ഷൂസും വസ്ത്രങ്ങളും ബാഗും വാങ്ങി. ഇതിനുശേഷമാണ് യാത്ര ആരംഭിച്ചത്. താടി എടുത്തു കളഞ്ഞ് വസ്ത്രധാരണ രീതികളും മാറ്റി ഫോണും സ്വിച്ച് ഓഫ് ചെയ്തു. ബസിലും ട്രെയിനിലുമായാണ് പ്രതി യാത്ര ചെയ്തത്. കൊലപാതകത്തിനു ശേഷം ബോബിന്‍ ഏലത്തോട്ടത്തിലുടെ നടന്നു കേരള-തമിഴ്‌നാട് വനാതിര്‍ത്തിയിലൂടെ തമിഴ്‌നാട്ടിലെ തേവാരത്ത് എത്തി. തേവാരത്ത് എത്താന്‍ പ്രതി 9 മണിക്കൂറോളം എടുത്തെന്നാണ് പൊലീസ് നിഗമനം. തേവാരത്ത് നിന്നു ബസ് കയറി തേനിയിലെത്തിയ ശേഷമാണ് പ്രതി തിരുച്ചിറപ്പള്ളിയിലേക്കു കടന്നത്. കേരള-തമിഴ്‌നാട് വനാതിര്‍ത്തിയില്‍ ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഈ വനപാതയിലൂടെയാണു പ്രതി തമിഴ്‌നാട്ടിലെത്തിയത്.

കുട്ടിക്കാലം മുതല്‍ കുറ്റവാസന

കുട്ടിക്കാലം മുതല്‍ കുറ്റവാസന ഉള്ള ആളാണ് ബോബിനെന്നു സുഹൃത്തുക്കള്‍. നാട്ടില്‍ അധികം അടുപ്പക്കാര്‍ ഇല്ലാത്ത ബോബിന്‍ വീട്ടുകാരുമായും നല്ല ബന്ധത്തില്‍ അല്ല. രണ്ടര വര്‍ഷം മുന്‍പ് വരെ എറണാകുളത്ത് ഡ്രൈവര്‍ ജോലി നോക്കിയിരുന്ന ബോബിന്‍ അവിടെ 2 മോഷണക്കേസുകളില്‍ പ്രതിയായി. മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ അറസ്റ്റിലായ ബോബിന്‍ ശിക്ഷാ കാലാവധിക്കുള്ളില്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ വാറന്റ് ആയി.  ബോബിന്റെ പിതാവിനെ 10 വര്‍ഷം മുന്‍പ് കാണാതായിരുന്നു. അമ്മയും സഹോദരനുമാണ് കുളപ്പാറച്ചാലിലെ വീട്ടില്‍ താമസിക്കുന്നത്.

എറണാകുളം സ്വദേശിനിയെ ആണ് ബോബിന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. 2010 ല്‍ സഹോദരന്റെ വിവാഹത്തിന് ആണ് ബോബിന്റെ ഭാര്യയും കുട്ടിയും അവസാനമായി നാട്ടിലെത്തിയത്. അതിനു ശേഷം ഇടയ്ക്കിടെ ബോബിന്‍ എറണാകുളത്ത് എത്തി ഇവരോടൊപ്പം താമസിച്ചിരുന്നു. എറണാകുളത്തുനിന്നു വന്ന ബോബിന്‍ സമീപ വീടുകളില്‍ കൂലിപ്പണിക്കു പോയിരുന്നു. എന്തു ജോലിയും ചെയ്യാന്‍ മടിയില്ലാത്ത ബോബിന്‍,  കയ്യില്‍ പണം കിട്ടിയാല്‍ ആര്‍ഭാട ജീവിതം നയിക്കുന്ന ആളാണെന്നു പൊലീസ് പറഞ്ഞു.

പൊലീസിനു നേട്ടം

ചിന്നക്കനാല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി ബോബിനെ (36) സംഭവം നടന്ന് ഒരാഴ്ചയ്ക്കകം പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന് നേട്ടമായി.  ഇരട്ടക്കൊലപാതക കേസ് അന്വേഷിച്ചത് 35 അംഗ പൊലീസ് സംഘം. കുറ്റകൃത്യത്തിനു ശേഷം ബോബിന്‍ തമിഴ്‌നാട്ടിലെ മധുരയില്‍ ഉള്ള സുഹൃത്തിനെ ഫോണില്‍ വിളിച്ചതാണു കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാല്‍ ഡിവൈഎസ്പി ഡി.എസ്. സുനീഷ് ബാബു, ശാന്തമ്പാറ സിഐ എസ്.ചന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 3 അന്വേഷണ സംഘങ്ങളാണ് പ്രതിക്കായി സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയത്. രാജാക്കാട് എസ്‌ഐ പി.ഡി.അനൂപ്‌മോന്‍, എഎസ്‌ഐമാരായ സി.വി.ഉലഹന്നാന്‍, സജി.എന്‍.പോള്‍, സിപിഒമാരായ ആര്‍.രമേശ്, സി.വി.സനീഷ്, ഓമനക്കുട്ടന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് 3 ദിവസത്തെ തിരച്ചിലിനൊടുവില്‍ പ്രതിയെ മധുരയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA