കുട്ടികളിൽ ഐക്യസന്ദേശം പ്രചരിപ്പിക്കുന്നതിൽ ബാലജനസഖ്യത്തിന്റെ പങ്ക് വലുത്: ഉപരാഷ്ട്രപതി
Mail This Article
കോട്ടയം ∙ കുരുന്നുകളുടെ കൂട്ടായ്മയിലൂടെ നന്മയുടെ പാഠങ്ങൾ പകർന്ന അഖില കേരള ബാലജന സഖ്യത്തിന്റെ നവതി ആഘോഷങ്ങൾ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. കോട്ടയം കെ.സി.മാമ്മൻ മാപ്പിള ഹാളിലെ പ്രൗഢസദസ്സിനെ മലയാളത്തിൽ പ്രസംഗിച്ചു തുടങ്ങിയാണു ഉപരാഷ്ട്രപതി കയ്യിലെടുത്തത്.
കുട്ടികളിൽ ഐക്യസന്ദേശം ഊട്ടിയുറപ്പിക്കുന്നതിൽ ബാലജനസഖ്യത്തിന്റെ പങ്ക് വലുതാണ്. കുട്ടികളിൽ ഐക്യസന്ദേശം പ്രചരിപ്പിക്കുന്ന ബാലജനസഖ്യം മികച്ച ആശയമാണ്. ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിൽ സഖ്യം മുന്നിട്ടുനിൽക്കുന്നു. നാടെമ്പാടുമുള്ള കുട്ടികളെ ഒരുമിച്ചുചേര്‍ത്തു രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കിയ മാമ്മന്‍ മാപ്പിളയുടെ ആശയം മഹനീയമാണ്.
അഹം ബ്രഹ്മാസ്മി എന്നതാണ് ഇന്ത്യയുടെ തത്വശാസ്ത്രം. ഏതു ദൈവത്തെ ആരാധിക്കുന്നതിലും ഇവിടെ എതിർപ്പില്ല. ഏവരെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ സംസ്കാരം. രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശ്രദ്ധ വേണം. ഗൂഗിൾ നല്ലതാണ്. എന്നാൽ ഗുരു ആണ് അതിനേക്കാൾ വലുത്. എവിടെപ്പോയി പഠിച്ചാലും മാതൃരാജ്യത്തെയും മാതൃഭാഷയെയും സംസ്കാരത്തെയും ഗുരുക്കന്മാരെയും മറക്കരുത്. രാജ്യം കൂടുതൽ പുരോഗതിപ്പെടാൻ യുവാക്കളെയും കുട്ടികളെയും പ്രചോദിപ്പിക്കണം.
സ്ത്രീകൾ വീട്ടിലിരിക്കണമെന്നു വേദങ്ങളിലോ ഉപനിഷത്തുകളിലോ പറഞ്ഞിട്ടില്ല. ഇന്ത്യയെ മാതൃരാജ്യം എന്നാണു പറയുന്നത്, അല്ലാതെ പിതൃരാജ്യം എന്നല്ല. സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്കാരമാണു നമ്മുടേത്. സർവകലാശാലകളിൽ സ്വർണമെഡലുകൾ നേടുന്ന പെൺകുട്ടികളെ കാണുമ്പോൾ സന്തോഷവും അഭിമാനവുമുണ്ട്.
നമ്മളെല്ലാം സഹോദരീ സഹോദരന്മാരാണെന്ന ബോധം വളർത്തിയെടുക്കണം. നല്ല മൂല്യങ്ങൾ ഉൾക്കൊണ്ടു കുട്ടികളെ വളർച്ചയുടെ പാതയിൽ നയിക്കുന്ന മലയാള മനോരമയുടെ പദ്ധതിയാണു ബാലജനസഖ്യം. കേരളത്തിന്റെ സാക്ഷരതയിൽ മനോരമയ്ക്കുള്ള പങ്ക് നിസ്തുലമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഗവർണർ ജസ്റ്റിസ് പി.സദാശിവം ആധ്യക്ഷ്യം വഹിച്ചു.
മന്ത്രി വി.എസ്.സുനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജസ്റ്റിസ് സിറിയക് ജോസഫ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ, വിദ്യാഭ്യാസ വിദഗ്ധൻ പി.എം.മുബാറക് പാഷ എന്നിവർ ആശംസകൾ അർപ്പിച്ചു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു സ്വാഗതവും ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ് അഞ്ജിത അശോക് നന്ദിയും പറഞ്ഞു.