മധ്യപ്രദേശ് മുൻ ഡിജിപി ഋഷികുമാർ ശുക്ല സിബിഐ മേധാവിയാകും; വിയോജിച്ച് ഖർഗെ
Mail This Article
ന്യൂഡൽഹി∙ മധ്യപ്രദേശ് മുൻ ഡിജിപി ഋഷികുമാർ ശുക്ല സിബിഐയുടെ പുതിയ മേധാവി. 1983 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 30 പേരുടെ പട്ടികയിൽനിന്നാണ് ശുക്ലയെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത്. നിലവിൽ മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോർപ്പറേഷന്റെ ചെയർമാനാണ് ശുക്ല.
അതേസമയം ശുക്ലയുടെ നിയമനത്തിൽ കോൺഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ വിയോജിപ്പ് അറിയിച്ചു. ഖർഗെ പ്രധാനമന്ത്രിക്കു വിയോജനക്കുറിപ്പ് നൽകി. ജാവീദ് അഹമ്മദിനു നിയമനം നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, കോൺഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖര്‍ഗെ എന്നിവരാണു സമിതിയിലുള്ളത്. രണ്ട് വർഷത്തേക്കായിരിക്കും ശുക്ലയുടെ നിയമനം. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു തവണ യോഗം ചേർന്നിട്ടും സിബിഐ മേധാവിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എം. നാഗേശ്വർ റാവുവിനെ ഇടക്കാല ഡയറക്ടറായി നിയോഗിച്ച നടപടി കൂടുതൽ വിവാദങ്ങളിൽപ്പെട്ടതോടെയാണ് സിബിഐ മേധാവിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയത്.
വെള്ളിയാഴ്ച രാത്രി എട്ടര വരെ സിബിഐ മേധാവിയെ തീരുമാനിക്കുന്നതിനുള്ള യോഗം നടന്നിട്ടും തീരുമാനമാകാതെ പിരിയുകയായിരുന്നു. സിബിഐയുടെ പ്രവർത്തനം താൽക്കാലിക ഡയറക്ടറുടെ ചുമതലയിൽ തുടരുന്നതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചിരുന്നു. പദവി വളരെ പ്രധാനമാണെന്നും ദീർഘകാലത്തേക്ക് ഇടക്കാല ഡയറക്ടറെ നിലനിർത്തുന്നതു നന്നല്ലെന്നുമാണു കോടതി നിരീക്ഷിച്ചത്.