സ്ത്രീകൾക്കെതിരെ മോശം പരാമർശം: നടൻ കൊല്ലം തുളസി കീഴടങ്ങി
Mail This Article
കൊല്ലം ∙ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി ചവറ പൊലീസിൽ കീഴടങ്ങി. പത്തരയോടെ പൊലീസ് സ്റ്റേഷനിൽ എത്തിയ അദ്ദേഹം അന്വേഷണ ഉദ്യോസ്ഥൻ ഇൻസ്പെക്ടർ എസ്.ചന്ദ്രദാസ് മുൻപാകെയാണു കീഴടങ്ങിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം ചവറ കോടതിയിൽ ഹാജരാക്കും.
ബിജെപി സംസ്ഥാന പ്രസിഡന്റ് എസ്.ശ്രീധരൻപിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്ക് 2018 ഒക്ടോബർ 12ന് ചവറയിൽ നടത്തിയ സ്വീകരണത്തിനിടെയാണു ‘സ്ത്രീകളെ വലിച്ചുകീറുമെന്ന’ പരാമർശം അദ്ദേഹം നടത്തിയത്. സംഭവം വിവാദമായതോടെ നടൻ പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു.
ഡിവൈഎഫ്ഐ ചവറ മേഖലാ സെക്രട്ടറി രതീഷ് നൽകിയ പരാതിയിലാണു ചവറ പൊലീസ് കേസെടുത്തത്. ജില്ലാ കോടതിയും ഹൈക്കോടതിയും തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മിഷൻ റജിസ്റ്റർ ചെയ്ത കേസിൽ നടൻ കമ്മിഷനു മുൻപാകെ ഹാജരായി മാപ്പപേക്ഷിച്ചിരുന്നു.