പോരാട്ടത്തിന് അന്ത്യമില്ല; ഇനി ഡൽഹിയിൽ: ധർണ അവസാനിപ്പിച്ച് മമത
Mail This Article
കൊൽക്കത്ത∙കേന്ദ്രസർക്കാരിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊൽക്കത്തയിൽ മൂന്ന് ദിവസമായി നടത്തിവന്ന ധർണ അവസാനിപ്പിച്ചു. ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കുന്നില്ല. ഇനി വിഷയം ഡൽഹിയിൽ ഉയർത്തും. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി നടത്തിയ സമരം വിജയമാണ്. എല്ലാ ഏജൻസികളെയും നിയന്ത്രിക്കാനാണു കേന്ദ്രസർക്കാരിന്റെ ശ്രമം. സംസ്ഥാന ഏജൻസികളെയും അവർക്കു നിയന്ത്രിക്കണോ?. പ്രധാനമന്ത്രി രാജിവച്ച് ഗുജറാത്തിലേക്കു തിരികെ പോകണം. ഈ സമരം ഇവിടെ അവസാനിപ്പിക്കുകയാണ്–കൊൽക്കത്തയിൽ മമത പ്രഖ്യാപിച്ചു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സമരം അവസാനിപ്പിക്കുമ്പോൾ മമതയ്ക്കൊപ്പമുണ്ടായിരുന്നു.
സിബിഐ മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാര്‍ അനുമതി തേടി. വെള്ളിയാഴ്ച കൂടിക്കാഴ്ച നടന്നേക്കുമെന്ന് കമ്മിഷണർ വ്യക്തമാക്കി. കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാർ സിബിഐക്കു മുന്നിൽ ഹാജരാകണമെന്ന് സുപ്രീംകോടതി ഇന്ന് അറിയിച്ചിരുന്നു. സിബിഐ അന്വേഷണവുമായി സഹകരിക്കണം. സിബിഐക്കു മുന്നിൽ ഹാജരാകാൻ ഉയർന്ന ഉദ്യോഗസ്ഥർ മടിക്കേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. അതേസമയം, കമ്മിഷണറെ അറസ്റ്റു ചെയ്യരുതെന്നും നിർദേശമുണ്ട്. ശാരദാ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തതാണു നിലവിലെ പ്രശ്നങ്ങൾക്കു കാരണം.
ചിട്ടിത്തട്ടിപ്പു കേസ് അന്വേഷണം ബംഗാൾ പൊലീസ് അട്ടിമറിച്ചെന്ന് സിബിഐ സുപ്രീംകോടതിയിൽ അറിയിച്ചു. പിടിച്ചെടുത്ത തെളിവുകൾ പ്രതിക്കു തിരികെ നൽകി. ലാപ്ടോപ്പും അഞ്ചു മൊബൈൽ ഫോണുകളുമാണു തിരിച്ചു നൽകിയത്. തിരുത്തിയ തെളിവുകളാണ് ബംഗാൾ പൊലീസ് കൈമാറിയത്. ഇതിൽ വ്യക്തത വരുത്താൻ കമ്മിഷണറെ ചോദ്യം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ഈമാസ 20ന് ഹർജി വീണ്ടും പരിഗണിക്കും. കേസിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ, ഡിജിപി, ബംഗാൾ സർക്കാർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. സുപ്രീംകോടതി വിധി ധാർമിക വിജയമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചിരുന്നു. കോടതി വിധി സ്വാഗതം ചെയ്യുന്നു. അന്വേഷണത്തോടു സഹകരിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ബംഗാളിലെ പ്രതിസന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലൈവ് അപ്‍ഡേറ്റ്സില്‍ അറിയാം.