ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി
Mail This Article
മാനന്തവാടി∙ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി. വയനാട് ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.എം. ജോര്‍ജ് ആണ് ഇന്ന് രാവിലെ മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ഓഫിസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ കര്‍ണാടകയില്‍ ഒളിവിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ 29നാണ് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തത്.
പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിനു പോക്സോ നിയമപ്രകാരവും ആദിവാസി പീഡനത്തിന് എസ്എംഎസ് പ്രകാരവും മാനഭംഗത്തിനുമാണ് കേസ്. കോൺഗ്രസിൽനിന്നു ജോർജിനെ സസ്പെൻഡ് ചെയ്തിരുന്നു. പണിയ വിഭാഗത്തിൽപെട്ട 17 വയസ്സുകാരിയാണു പരാതി നൽകിയത്. പെൺകുട്ടിയും ഒ.എം. ജോർജും തമ്മിലുള്ളതെന്നു പറയുന്ന ഫോൺ സംഭാഷണം കുട്ടിയുടെ മാതാപിതാക്കൾ കേൾക്കുകയും കുട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തിരുന്നത്രെ. ഈ വിഷയങ്ങൾ ചിലർ ചൈൽഡ് ലൈനിൽ അറിയിച്ചു. അവരെത്തി കുട്ടിയോടു വിവരങ്ങൾ തിരക്കുകയായിരുന്നു.
ചൈൽഡ് ലൈൻ നൽകിയ വിവരത്തെ തുടർന്നു ബത്തേരി പൊലീസ് പെൺകുട്ടിയിൽനിന്നും മാതാപിതാക്കളിൽനിന്നും മൊഴിയെടുത്തു. കൽപറ്റ ഗവ. ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ലൈംഗിക അതിക്രമം ഉണ്ടെന്നാണു പെൺകുട്ടി മൊഴി നൽകിയത്.