ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ അവന്തിപ്പുരയിൽ ഭീകരർ നടത്തിയ ചാവേർ സ്ഫോടനത്തിൽ മലയാളി ഉൾപ്പെടെ 44 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. എൺപതോളം പേർക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. വയനാട് ലക്കിടി സ്വദേശി വി.വി. വസന്തകുമാറാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി. 2001ൽ സിആർപിഎഫിൽ ചേര്‍ന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു.

സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻ‌സി അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ എൻഐഎയുടെ 12 അംഗ സംഘം സംഭവ സ്ഥലം സന്ദർശിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക. ആക്രമണമുണ്ടായ ബസിനുള്ളിൽ 40 ജവാന്മാർ ഉണ്ടായിരുന്നതായാണു വിവരം.

2016 ലെ ഉറി ആക്രമണത്തിനു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷൻ ചീഫ് ആയിരുന്ന ഖാലിദിനെ 2017ൽ ഇന്ത്യൻ സേന വെടിവച്ചു കൊന്നിരുന്നു. ഇതിനു തിരിച്ചടിയായി കശ്മീരിൽ ഭീകരർ വ്യാപക ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.

blast-kashmir
കശ്മീരിൽ ഭീകരാക്രമണത്തിൽ വെടിയേറ്റു തകർന്ന സൈനിക വാഹനം. ചിത്രം: എഎൻഐ, ട്വിറ്റർ

ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു. 2500 ലേറെ സൈനികരാണ് ആക്രമണം നടക്കുമ്പോൾ 70 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. 

പുൽവാമ സ്വദേശിയും ജയ്ഷെ ഭീകരനുമായ ആദിൽ അഹമ്മദ് ധർ ആണു ചാവേറാക്രമണം നടത്തിയതെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉഗ്രശേഷിയുള്ള ഇംപ്രവൈസ്ഡ് എക്സ്പ്‌ളോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്ഫോടനം. 350 കിലോയോളം സ്ഫോടക വസ്തുക്കൾ ആക്രമണത്തിന് ഉപയോഗിച്ചെന്നാണു കരുതുന്നത്. ആക്രമണത്തിൽ പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ചാവേർ ആക്രമണത്തിനു പിന്നാലെ വെടിവയ്പും ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്നു പ്രദേശത്തു വൻ സൈനിക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com