സ്ഫോടന ശബ്ദം കേട്ടത് 10 കി.മീ. വരെ ദൂരേക്ക്; ‘ഭീകരത’ ഇടിച്ചു കയറിയതിങ്ങനെ
Mail This Article
ശ്രീനഗർ∙ വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സിആർപിഎഫ് ജവാന്മാരുടെ ആ സംഘം ജമ്മുവിൽ നിന്നു പുറപ്പെട്ടത്. സാധാരണ ഇത്തരമൊരു വാഹനവ്യൂഹത്തിൽ 1000 പേരെയാണ് ഉൾപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ അത് 2547 ആയി. മഞ്ഞുവീഴ്ച കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങൾ ദേശീയപാത അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാൽത്തന്നെ വഴിയിൽ കാര്യമായ ട്രാഫിക് പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ഇതാണ് ഇത്തവണ ജവാന്മാരുടെ എണ്ണം കൂടാൻ കാരണമായത്.
ഭൂരിപക്ഷം പേരും അവധിക്കു ശേഷം തിരികെ ജോലിയിലേക്കു പ്രവേശിക്കാനുള്ള യാത്രയിലായിരുന്നു. റോഡിലെ പ്രതിബന്ധങ്ങൾ മാറ്റാനും ഭീകരാക്രമണത്തെ പ്രതിരോധിക്കാനും പ്രത്യേക സംഘങ്ങൾ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്നു. 39-44 ജവാന്മാരുണ്ടായിരുന്ന സൈനിക വാഹനത്തിലേക്കാണു ജയ്ഷെ ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്.
10-12 കിലോമീറ്റർ ദൂരേക്കു വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറയുന്നു. സ്ഫോടനത്തിൽ തകർന്ന ബസ് ഒരു ഇരുമ്പുകൂമ്പാരമായ അവസ്ഥയായിരുന്നു. സമീപത്തെ കടക്കാരെല്ലാം ഓടിരക്ഷപ്പെട്ടു. ജമ്മു കശ്മീർ നിയമസഭയ്ക്കു നേരെ 2001ലുണ്ടായ കാർ ബോംബ് ആക്രമണത്തിനു ശേഷം താഴ്‌വരയിൽ ഇതാദ്യമായാണ് ഇത്തരമൊരു ചാവേറാക്രമണം. അന്നു മൂന്നു ചാവേറുകളടക്കം 41 പേരാണു മരിച്ചത്. 2017 ഡിസംബർ 31ന് ജെയ്ഷെ ഭീകരർ ആക്രമിച്ച ലെത്‌പോറ കമാൻഡോ ട്രെയിനിങ് സെന്ററിന് അടുത്താണ് ഇപ്പോഴത്തെ ഭീകരാക്രമണം. അന്ന് അഞ്ച് സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.