ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകര സംഘടനയാണ് ജയ്ഷെ മുഹമ്മദ്. കശ്മീരിനെ അടർത്തിയെടുക്കലാണു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. രാജ്യത്താകമാനം ഭീകരവാദത്തിന്റെ വിത്തുപാകാൻ ശ്രമിക്കുന്ന ജയ്‌ഷെയുടെ ചോര ചിന്തിയ വഴികളിലൂടെ.

2000ൽ 17 കാരൻ അഫാഖ് അഹമ്മദിനെ ചാവേറാക്കി ശ്രീനഗറിലെ ആർമി ക്യാംപിൽ 15 സൈനികരുടെ ജീവനെടുത്തതിൽ തുടങ്ങുന്നു ജയ്ഷെ മുഹമ്മദ് എന്ന ഭീകര പ്രസ്ഥാനത്തിന്റെ തുടക്കം. സംഘടനയുടെ നേതൃത്വം മൗലാന മസൂദ് അസ്ഹർ എന്ന കൊടുംഭീകരന്. 1999 ൽ കാണ്ഡഹാർ വിമാന റാഞ്ചലിൽ ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി വാജ്പേയി സർക്കാർ വിട്ടയച്ച ഭീകരനാണ് മസൂദ്.

പാക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐയുടെ പിന്തുണ കൂടിയായപ്പോൾ ആളും ആയുധവുമായി പ്രസ്ഥാനം തഴച്ചുവളർന്നു. പിന്നീടിങ്ങോട്ടു വിവിധ സൈനിക കേന്ദ്രങ്ങൾക്കു നേരെ ചാവേറാക്രമണങ്ങളുടെ പരമ്പര.

2001 ലെ പാർലമെന്റ് ആക്രമണം മാത്രം മതി ജയ്ഷെ മുഹമ്മദ് എന്ന ഭീകര പ്രസ്ഥാനത്തിന്റെ ഇന്ത്യ വിരുദ്ധത അളക്കാൻ. 2016ൽ പഠാൻ‌കോട്ടിൽ, തുടർന്ന് ഉറിയിൽ ഇന്ത്യൻ സൈനികരെ ഒളിയാക്രമണത്തിൽ കൊന്നൊടുക്കി മസൂദ് അസ്ഹറിന്റെ പ്രസ്ഥാനം.

വ്യാഴാഴ്ച വൈകിട്ട് ആദിൽ അഹമ്മദിലൂടെ വീണ്ടും ജയ്ഷെ ഇന്ത്യയെ ഞെട്ടിച്ചു. ഒരു സ്കോർപിയോ വാഹനം നിറയെ സ്ഫോടക വസ്തുക്കളുമായി ചാവേർ സിആർപിഎഫ് വാഹന വ്യൂഹത്തെ ലക്ഷ്യമിടുകയായിരുന്നു.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നിൽ ഇന്ത്യ പലകുറി ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ചൈനയുടെ എതിർപ്പിനെ തുടർന്നു സാധ്യമായില്ല. ഇക്കുറിയും ശക്തമായ എതിർപ്പാണ് ഇന്ത്യയ്ക്കെതിരെ ചൈന ഉയർത്തുന്നത്. അന്നത്തെ പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ തിരിഞ്ഞതോടെ പാക് സർക്കാരുമായി സംഘടനയ്ക്കു സ്വരച്ചേർച്ചയില്ലാതെയായി.

ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ പിടിമുറുക്കിയതോടെ ജയ്ഷെ ദുർബലമായി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻമാറ്റം മേഖലയിലാകെ ഭീകര സംഘടനകൾക്ക് ഉണർവ് പകരുന്നുണ്ട്. ചൈനയുടെ അധിനിവേശ ശ്രമങ്ങളും ഇന്ത്യയുടെ മേൽ ആക്രമണത്തിനു കാത്തിരിക്കുന്നവരെ കരുത്തരാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com