ADVERTISEMENT

കൊച്ചി ∙ യുവതിയെ കൊലപ്പെടുത്തി ആലുവ യുസി കോളജിനു സമീപം പെരിയാറിൽ കെട്ടിത്താഴ്ത്തിയ കേസില്‍ നിര്‍ണായക സൂചനയായി മൃതദേഹം പൊതിഞ്ഞ പുതപ്പിലെ ബാര്‍കോഡ്. പുതപ്പു വിറ്റ കട കണ്ടെത്തിയ ‍പൊലീസ്  കടയുടമയുടെ മൊഴിയെടുത്തു. വ്യാഴാഴ്ച രാത്രി കാറിലെത്തിയ മലയാളികളായ സ്ത്രീയും പുരുഷനുമാണ് പുതപ്പ് വാങ്ങിയതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും കടയുടമ മനോരമ ന്യൂസിനോട് പറഞ്ഞു. 

ശാസ്ത്രീയ പരിശോധനയിൽ മൃതദേഹത്തിന് അഞ്ചു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നു വ്യക്തമായി. അതുകൊണ്ടു മൃതദേഹം ഒഴുകിവന്നതല്ലെന്നും മറ്റെവിടെ വച്ചോ കൊലപ്പെടുത്തിയശേഷം ഇവിടെ കൊണ്ടുവന്നു തള്ളിയതാകാമെന്നുമാണു നിഗമനം. 40 കിലോ ഭാരമുള്ള കല്ലുമായി മൃതദേഹം ഒഴുകിയെത്താനുള്ള സാധ്യത പൊലീസ് നേരത്തെ തള്ളിയിരുന്നു. വൈദിക സെമിനാരിയുടെ സ്വകാര്യ കുളിക്കടവായ ഇവിടെ പരിചയമുള്ളവർക്കേ എത്താനാവൂ. കുളിക്കാനെത്തിയ വൈദിക വിദ്യാർഥികളാണു മൃതദേഹം കണ്ടത്. ഇവരുടെ മൊഴിയെടുത്തു

യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നിൽ ഒരു സ്ത്രീയും പുരുഷനുമെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു പിന്നിൽ പെൺവാണിഭ സംഘത്തിനു ബന്ധമുണ്ടെന്ന സൂചനകളും പൊലീസ് മുന്നാട്ടുവയ്ക്കുന്നു. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ, മൃതദേഹത്തിൽ കല്ലുകെട്ടിത്താഴ്ത്താൻ ഉപയോഗിച്ച പുതപ്പു വിറ്റ കട എന്നിവ കണ്ടെത്തി.

ചൊവ്വാഴ്ച രാത്രി പെരിയാറില്‍ മൃതദേഹം പൊങ്ങിയപ്പോള്‍ തന്നെ കൊലപാതകമെന്ന നിഗമനത്തില്‍ എത്താന്‍ ആദ്യ കാരണം പൊതിഞ്ഞുകെട്ടിയി‍രുന്ന ഈ തുണിയാണ്. ഇത് തന്നെ ഇപ്പോള്‍ അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവാകുന്നത്. വിലയടക്കം േരഖപ്പെടുത്തി ഇതില്‍ ഉണ്ടായിരുന്ന ബാര്‍കോഡ് സ്കാന്‍ ചെയ്ത് കൊച്ചിയിലെ മൊത്തവില്‍പനശാല തിരി‍ച്ചറിഞ്ഞ പൊലീസ്, ഒടുവില്‍ കളമശേരിയിലെ ചാലുങ്കല്‍ ടെക്സ്റ്റൈല്‍സില്‍ എത്തി.

കഴിഞ്ഞ വ്യാഴം രാത്രി പുതപ്പ് വാങ്ങിയവരെക്കുറിച്ച് കടയുടമ അബ്ദുല്‍ അസീസിന്റെ മൊഴിയാണ് നിർണായകമായത്. വില്‍പനയ്ക്കുള്ള തുണികളുടെ ബാര്‍കോഡ് ലേബലില്‍ ഇതുപോലെ കടയുടമ തന്നെ പേന കൊണ്ട് വില രേഖപ്പെടുത്തും. ഇങ്ങനെ 240 രൂപയെന്ന നീല നിറത്തില്‍ എഴുതിയ പുതപ്പാണ് പെരിയാറില്‍ പൊങ്ങിയ മൃതദേഹത്തിനൊപ്പം കണ്ടെത്തിയത്. വാങ്ങാനെത്തിയവര്‍ ആദ്യമെടുത്ത പുതപ്പിനെക്കാള്‍ വലിയത് ചോദിച്ചുവാങ്ങിയെന്ന് കടയുടമ വെളിപ്പെടുത്തി. 

ഇരുവര്‍ക്കും മുപ്പതിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായംവരും. നല്ല മലയാളമാണ് സംസാരിച്ചത്. പെരുമാറ്റത്തില്‍ അസ്വാഭാവികമായൊന്നും തോന്നിയില്ലെന്നും ഇനിയും കണ്ടാല്‍ തിരിച്ചറിയാമെന്നും അബ്ദുല്‍ അസീസ് പൊലീസിന് മൊഴി നല്‍കി. ഇവരെത്തിയ കാര്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വാഹനം പോയ വഴികളില്‍ നിന്നുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന

എറണാകുളത്തെ ഫ്ലാറ്റുകളിലേക്കും മറ്റും ഹോം നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു സഹായിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പെൺവാണിഭ സംഘങ്ങൾ കേന്ദ്രകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അന്യ ജില്ലകളിൽനിന്നോ ഇതര സംസ്ഥാനങ്ങളിൽനിന്നോ ഇത്തരത്തിൽ എത്തിച്ചവർ ആരെങ്കിലുമാണോ മരിച്ചത് എന്നാണു പൊലീസ് സംശയിക്കുന്നത്.

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പെൺവാണിഭ സംഘങ്ങൾ വ്യാപകമായിട്ടുണ്ടെന്നാണു പൊലീസിനു കിട്ടുന്ന വിവരം. ഈ സംഘങ്ങളിൽപ്പെട്ടവർ ആരെങ്കിലും ആയിരിക്കുമോ പിന്നിലെന്നാണു സംശയിക്കുന്നത്. കൊച്ചിയിൽ വ്യാപകമായിട്ടുള്ള, വനിതകൾ ഉൾപ്പെടുന്ന മയക്കുമരുന്നു സംഘങ്ങൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു. 

തെളിവായി സിസിടിവി ദൃശ്യങ്ങൾ

മൃതദേഹം കല്ലിൽ കെട്ടിത്താഴ്ത്തുന്നതിന് ഉപയോഗിച്ച പുതപ്പ് ഒരാഴ്ച മുൻപു കളമശേരിയിലെ കടയിൽനിന്നു വാങ്ങിയതാണെന്നു സ്ഥിരീകരിച്ചതിനൊപ്പം അവിടുത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. രാത്രി വൈകി അടയ്ക്കുന്ന കടയിലെത്തിയ സ്ത്രീയും പുരുഷനുമാണു പുതപ്പ് വാങ്ങിയത്. രാത്രി പുതപ്പു വാങ്ങാൻ ഇറങ്ങിയ ഇവർ കുറച്ചു മുന്നോട്ടു പോയപ്പോഴാണു തുറന്ന കട കണ്ടത്.

വാഹനം പിന്നോട്ടെടുത്തു വന്നാണു പുതപ്പു വാങ്ങാൻ ഇറങ്ങിയതെന്നു സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം പൊതിയാൻ ഉപയോഗിച്ച ഡിസൈനുള്ള 860 പുതപ്പുകൾ ചെറുകിട കച്ചവടക്കാർ വാങ്ങിയതായി കണ്ടെത്തി. ഇവരുടെ വിലാസം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണു കളമശേരിയിൽ രാത്രി വൈകി അടയ്ക്കുന്ന കടയിൽ പൊലീസ് എത്തിയത്. 

ബലപ്രയോഗം നടന്നിട്ടില്ല

യുവതിയുടെ മരണകാരണം ബലപ്രയോഗമല്ലെന്നു പൊലീസ് നേരത്തേ തന്നെ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലും ഇതു സംബന്ധിച്ച വിശദ വിവരങ്ങളില്ല. അതേസമയം യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. ഇക്കാര്യം ഉറപ്പിക്കാൻ ഫൊറൻസിക് പരിശോധനയുടെ ഫലം പുറത്തുവരണം. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്ന് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ലൈംഗികബന്ധം നടന്നിട്ടുണ്ടെങ്കിൽ യുവതിയുടെ സമ്മതത്തോടെ ആയിരിക്കുമെന്നു മൃതദേഹം പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com